ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും അധിക നിരക്ക് ഈടാക്കുന്നത് അബുദാബിയിൽ നിരോധിച്ചു. സാമ്പത്തിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ക്രഡിറ്റ് കാർഡ് ഇടപാടുകാരിൽനിന്ന് സർവീസ് ചാർജായോ മറ്റോ പണം പിടിക്കുന്ന സ്ഥാപനങ്ങൾക്ക് 8000 ദിർഹം വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ സ്ഥാപനത്തിന് താക്കീത് നൽകും. രണ്ടാം തവണയും നിയലംഘനം ആവർത്തിച്ചാൽ 4000 ദിർഹം പിഴ ഈടാക്കും. ഈ ശിക്ഷയും അവഗണിച്ച് അധിക നിരക്ക് ഈടാക്കുന്നത് തുടർന്നാൽ പിഴ ആറായിരമാക്കി ഉയർത്തും. നാലാം തവണ പിടിക്കപ്പെടുന്ന സ്ഥാപന ഉടമകളിൽനിന്നാണ് എണ്ണായിരം ദിർഹം ഈടാക്കുക. നിയമ വിരുദ്ധമായി പൊതുജനങ്ങളിൽനിന്നും പണം ഈടാക്കുന്ന പ്രവണതകൾ വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. യുഎഇയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ക്രയവിക്രയ ഇടപാടുകളുടെ രേഖകൾ അറബിക് ഭാഷയിൽ ആക്കണമെന്നാണ് ചട്ടം. ഡിസംബര്‍ വരെ ഇതിന് സാവകാശമുണ്ട്. പുതിയ വർഷം മുതൽ പ്രിന്‍റ് ചെയ്യുന്ന മുഴുവൻ രേഖകളിലും അറബിക് ഭാഷയില്‍ വിവരങ്ങൾ ഉണ്ടായിരിക്കണമെന്നാണ് നിയമം.