ദുബായ് ∙ തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ സന്ദർശനം യുഎഇയിലെ അറിയപ്പെടുന്ന നർത്തകി അനുപമ എസ്.പിള്ളയുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. കരളലിയിപ്പിക്കുന്ന കാഴ്ചകൾ കണ്ട് മടങ്ങിയ ഇൗ യുവ നർത്തകി മറ്റൊന്നും ആലോചിച്ചില്ല, താൻ ഇത്രയും കാലം പരിചരിച്ച നീളൻ തലമുടി മുറിച്ചുമാറ്റി അർബുദ രോഗികൾക്ക് വിഗ്ഗ് നിർമിക്കാൻ സംഭാവന ചെയ്തു.അർബുദ രോഗികളുടെ അവസ്ഥ മക്കൾക്ക് കാണിച്ചുകൊടുക്കാനായിരുന്നു ഇപ്രാവശ്യം അവധിക്ക് ദുബായിൽ നിന്ന് നാട്ടിലെത്തിയപ്പോൾ ആർസിസി സന്ദർശനം നടത്തിയത്.
വല്ലാത്തൊരു ഞെട്ടലായിരുന്നു അവിടുത്തെ കാഴ്ചകൾ നൽകിയത്. മുടികൊഴിഞ്ഞ് ഖേദം ജനിപ്പിക്കുന്ന കോലത്തിൽ ഒട്ടേറെ രോഗികളെ കണ്ടു. അതിൽ തലമുടി നഷ്ടപ്പെട്ട വനിതകളുടെ ദുഃഖം അവർ പുറത്തുകാണിച്ചില്ലെങ്കിലും ആ മുഖങ്ങളിൽ അതു പ്രകടമായിരുന്നു. ഇതേ തുടർന്നായിരുന്നു, താൻ ഏറ്റവുമധികം സ്നേഹിച്ചിരുന്ന മുടി മുറിച്ച് നൽകിയത് അനുപമ പറഞ്ഞു. അനുപമയെ പിന്തുണച്ച് കൂടെ 10 വയസുകാരനായ മകൻ ദേവനാരാണനും തല മൊട്ടയടിച്ചു. മുടി ഇല്ലാതായതിൽ അനുപമയ്ക്ക് യാതൊരു വിഷമവുമില്ല.അർബുദ രോഗികളുടെ അവസ്ഥ നേരിട്ട് അറിയേണ്ട ഒന്നാണെന്നും അനുപമ സാക്ഷ്യപ്പെടുത്തുന്നു. തലമുടിക്ക് ഇത്രമാത്രം പ്രാധാന്യമുണ്ടെന്ന് മനസിലായത് ഇൗ സന്ദർശനത്തിലാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം മുടി പ്രധാനപ്പെട്ട ഒന്നാണല്ലോ അവർ പറഞ്ഞു.
മൂന്ന് വയസ്സുമുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ അനുപമ അഞ്ചാം വയസിലാണ് അരങ്ങേറ്റം കുറിച്ചത്. 2002ൽ എംജി യൂണിവേഴ്സിറ്റിയിൽ കലാതിലകമായിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയവയിൽ പ്രഗത്ഭയായ ഇവർ കഴിഞ്ഞ ആറ് വർഷമായി ദുബായിലാണ് താമസം. ഇവിടെ ഒട്ടേറെ കുട്ടികൾക്ക് നൃത്തം അഭ്യസിപ്പിക്കുന്നു. ഭർത്താവ് ഡോ.പ്രവീൺ റാസൽഖൈമയിൽ ജോലി ചെയ്യുന്നു.
യുഎഇയിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യൻ യുവതികൾ അർബുദ രോഗികൾക്ക് വിഗ്ഗ് നിർമിക്കാൻ തലമുടി മുറിച്ചു നൽകി മാതൃക കാണിച്ചിട്ടുണ്ട്. ഇതിനായി സാമൂഹിക പ്രവർത്തക പ്രേമി മാത്യുവിന്റെ കീഴിൽ ഹെയർ ഫോർ ഹോപ് എന്ന പേരിൽ ക്യാംപെയിൻ നടക്കുന്നു.
Advertisement