അബുദാബിയില്‍ ഗതാഗത നിയമലംഘനത്തെ തുടര്‍ന്ന് ഡ്രൈവിങ് ലൈസന്‍സില്‍ പതിഞ്ഞ ബ്ലാക് മാര്‍ക്കുകള്‍ നീക്കുന്നു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച നന്മയുടെ വര്‍ഷാചരണത്തിന്‍റെ ഭാഗമായാണ് ശിക്ഷയില്‍ ഇളവ് നല്‍കുന്നത്.
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയോടൊപ്പം ലൈസന്‍സില്‍ പതിഞ്ഞ ബ്ലാക് മാര്‍ക്ക് ഡ്രൈവര്‍മാരുടെ പേടി സ്വപ്നമാണ്. ഒരു വര്‍ഷത്തിനിടെ 24 ബ്ലാക് മാര്‍ക്ക് തികയുന്നവര്‍ക്ക് ലൈസന്‍സ് നഷ്ടപ്പെടുമെന്നതാണ് ഇതിന് കാരണം. ഈ പശ്ചാത്തലത്തിൽ ഗതാഗത വകുപ്പ് നൽകുന്ന ഇളവ് പ്രയോജനപ്പെടുത്തി ട്രാഫിക് ഫയല്‍ കുറ്റമറ്റതാക്കാം. പുതിയ ഗതാഗത നിയമം നിലവില്‍ വരുന്നതിന് മുൻപ് ലഭിച്ച ബ്ലാക്ക് മാർക്കുകളാണ് നീക്കം ചെയ്യുക. ട്രാഫിക് ഫയലുകൾ കുറ്റമറ്റതാക്കി വാഹന, ഡ്രൈവിങ് ലൈസൻസുകൾ സമയബന്ധിതമായി പുതുക്കാൻ ഇതുവഴി സാധിക്കും. ഇതുവരെ 8.83 ലക്ഷം ഡ്രൈവർമാരുടെ ബ്ലാക്ക് മാർക്കുകൾ നീക്കിനൽകിയതായി ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. എന്നാല്‍ അമിതവേഗം, ചുവപ്പ് സിഗ്നൽ മറികടക്കുക, പൊതുജന ജീവിതത്തിന് ഭീഷണിയാകുംവിധവും മദ്യപിച്ചും വാഹനമോടിക്കുക തുടങ്ങി ഗുരുതര നിയമലംഘനങ്ങള്‍ക്ക് ലഭിച്ച ബ്ലാക്ക് മാർക്കുകൾ നീക്കം ചെയ്യില്ല. ഗതാഗത നിയമലംഘന കേസുകളിൽ കോടതി ശിക്ഷിച്ചവർക്കും ഇളവുണ്ടാകില്ല. വ്യക്തിയുടെ മുന്‍കാല ഡ്രൈവിങ് പരിശോധനാ വിധേയമാക്കിയാകും ആനൂകൂല്യത്തിന് അര്‍ഹനാണോ എന്ന് തീരുമാനിക്കുക.