രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.2 കോടി രൂപ (70 ലക്ഷം ദിര്‍ഹം) യുടെ സമ്മാനം ലഭിച്ച കൊച്ചി സ്വദേശി മാനേക്കുടി മാത്യു വർക്കി കഴിഞ്ഞ 33 വർഷമായി യുഎഇയിലുണ്ട്. അൽഐൻ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചെങ്കിലും മറ്റു കാര്യങ്ങളെല്ലാം കുടുംബത്തോട് ചോദിച്ചതിനു ശേഷമേ തീരുമാനിക്കുകയുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു.
കൂടെ താമസിക്കുന്ന കർണാടക സ്വദേശി സിറിൾ ഡിസിൽവ, പാക്കിസ്ഥാൻ സ്വദേശി ദിൽ മുറാദ് എന്നിവരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. ബിഗ് ടിക്കറ്റ് ആരംഭിച്ചതു മുതൽ ഇവർ ടിക്കറ്റ് എടുക്കാറുണ്ട്. ആദ്യമായാണ് ഒരു ലോട്ടറിയിൽ സമ്മാനം ലഭിക്കുന്നത്. ദൈവം തന്ന സമ്മാനമാണ് ഇതെന്നാണ് മാത്യു വർക്കിയുടെ ആദ്യ പ്രതികരണം. ഇത്രയും കാലം ചെലവാക്കിയതെല്ലാം തിരിച്ചുകിട്ടിയിരിക്കുന്നു. ടിക്കറ്റിന് പണം മുടക്കിയ കൂട്ടുകാർക്ക് പണം തുല്യമായി വീതിച്ചു നൽകുകയാണ് ആദ്യത്തെ കർത്തവ്യം. 500 ദിര്‍ഹമുള്ള ടിക്കറ്റിന് 250 ദിർഹം മാത്യു വർക്കിയും ബാക്കി 250 ദിർഹത്തിൽ 125 ദിർഹം വീതം കൂട്ടുകാരുമാണ് മുടക്കിയിരുന്നത്. എല്ലാം തീരുമാനിക്കുന്നത് ദൈവമാണ്. ഇൗ വർഷം അവസാനത്തോടെ നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്.
മാത്യു വർക്കിയുടെ ഭാര്യ ചിന്നമ്മ മാത്യു അൽഐൻ ആശുപത്രിയിൽ നഴ്സാണ്. മകൻ ടോണി മാത്യു പഠനത്തിനായി അമേരിക്കയിലേയ്ക്ക് പോകാനൊരുങ്ങകയാണ്. പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു മകളുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് 024039 എന്ന നമ്പരിലുള്ള മാത്യു വർക്കിയെടുത്ത ടിക്കറ്റിനെ ഭാഗ്യദേവത കടാക്ഷിച്ചത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഭാഗ്യവാനെ ഇത്രയും നാൾ കണ്ടുകിട്ടാത്ത സംഭവമുണ്ടാകുന്നത്.
ബിഗ് ടിക്കറ്റ് വാങ്ങിക്കുമ്പോൾ പേരും ഫോൺ നമ്പരും പോസ്റ്റ് ബോക്സ് നമ്പരും മാത്രമേ നൽകാറുള്ളൂ. അൽഎെനിലെ പോസ്റ്റ് ബോക്സ് നമ്പരാണ് മാത്യു വര്‍ക്കി നൽകിയിരുന്നത്. എന്നാൽ അധികൃതർ നടത്തിയ പരിശോധനയിൽ ഇദ്ദേഹം ഒാഗസ്റ്റ് 24ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ടിക്കറ്റെടുത്ത ശേഷം കൊച്ചിയിലേയ്ക്ക് യാത്ര ചെയ്തതായി കണ്ടെത്തിയിരുന്നു. ഇൗ മാസം 17ന് യുഎഇയിൽ തിരിച്ചെത്തുന്ന ഇദ്ദേഹം തുടർന്ന് സമ്മാനം കൈപ്പറ്റും.