അഗ്നിബാധയ്ക്കിടെ മൂന്നു സഹോദരങ്ങളുടെ ജീവൻ രക്ഷിച്ച പന്ത്രണ്ടുകാരന് ദുബായ് പൊലീസിന്റെ ആദരം. മസൂദ് നാസർ അൽ മസ്റൂഇ എന്ന സ്വദേശി ബാലനാണ് വീട്ടിൽ പടർന്ന അഗ്നിയിൽ നിന്നു സഹോദരന്മാരെ രക്ഷിച്ചത്. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു അപകടം. മസൂദിന്റെ 2 , 4 , 8 വയസുവീതം പ്രായമുള്ള സഹോദരന്മാരിൽ ചെറിയ ആളുടെ കുസൃതിയാണ് വീടിനു തീ പിടിപ്പിച്ചത്. സിഗരറ്റ് വിളക്ക് കയ്യിലെടുത്ത രണ്ടുവയസ്സുകാരൻ വീട്ടിലെ കർട്ടനു തീ കൊളുത്തുകയായിരുന്നു. നിമിഷ നേരം കൊണ്ടു തീ കർട്ടനിൽ പടർന്നു.
ഇതു കണ്ടോടിയെത്തിയ മസൂദ് , ആദ്യം കുട്ടിയെ അവിടെ നിന്നും എടുത്തു പുറത്തേക്ക് ഓടി. മൂന്നു പേരെയും അതിവേഗം പുറത്തേക്ക് എത്തിച്ച മസൂദ് അടുക്കളയിൽ കയറി പാത്രങ്ങളിൽ വെള്ളം എടുത്തൊഴിച്ച് തീ അണക്കുകയായിരുന്നു. സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും ആംബുലൻസ് വാഹനങ്ങളും എത്തുന്നതിനു മുൻപ് തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ മസൂദിന്റെ ധീരതകൊണ്ട് സാധിച്ചിരുന്നു. തീ നാളങ്ങൾക്ക് മുന്നിൽ നിന്നും സഹോദരങ്ങളുടെ ജീവൻ സാഹസികമായി രക്ഷപ്പെടുത്തിയ മസൂദിനെ ഖിസൈസ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് ആദരിച്ചത്.
ഒരു പരിശീലനം ലഭിച്ച അഗ്നിശമന ഉദ്യോഗസ്ഥനെ പോലെയാണ് പന്ത്രണ്ടുകാരൻ രാക്ഷാപ്രവർത്തനം നടത്തിയതെന്ന് ഖിസൈസ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേ. യൂസുഫ് അൽ അദീതി പറഞ്ഞു. കുട്ടികളെ രക്ഷിച്ച മസൂദ്, തൊട്ടടുത്ത മുറികളിലേക്ക് തീ പടരുന്നതു ബുദ്ധിപൂർവം തടഞ്ഞത് അധികൃതരെയും അതിശയിപ്പിച്ചു. പിതാവിനൊപ്പമെത്തിയ മസൂദിനെ മാതൃകാവിദ്യാർത്ഥിയെന്നാണു പൊലീസ് വിശേഷിപ്പിച്ചത്.