പ്രവാസി ക്ഷേമപദ്ധതികളുടെ വിപുലീകരണം സർക്കാരിൻറെ പരിഗണനയിലാണെന്ന് പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ പിഎം ജാബിർ. പത്തുലക്ഷം പ്രവാസികളെ ക്ഷേമനിധിയുടെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം മസ്കത്തിൽ പറഞ്ഞു.
പ്രായപരിധി ഉയർത്തുന്നതും പെൻഷൻ തുക വർധിപ്പിക്കുന്നതും അടക്കം ഒട്ടേറെ നിർദേശങ്ങളാണ് പ്രവാസി ക്ഷേമനിധി ബോർഡ് സംസ്ഥാന സർക്കാരിന് മുന്നിൽ വച്ചിട്ടുള്ളത്. പെൻഷൻ തുക രണ്ടായിരത്തിൽ നിന്ന് മൂവായിരമായി ഉയർത്തണമെന്നതാണ് ശുപാർശകളിൽ പ്രധാനം. പ്രവാസി ക്ഷേമനിധി പദ്ധതിയിൽ അംഗമാകുന്നതിനുള്ള പ്രായപരിധി 55ൽ നിന്ന് അറുപതാക്കി ഉയർത്തിയിട്ടുണ്ട്.
കേരളത്തിൽ തിരിച്ചെത്തിയ 65 വയസുവരെയുള്ള പ്രവാസികളെ ഒറ്റത്തവണ അംശാദായം അടച്ച് പദ്ധതിയുടെ ഭാഗമാക്കാൻ അനുവദിക്കണമെന്ന നിർദേശവും സർക്കാരിൻറെ പരിഗണനയിലാണ്. 1,77,944 പേരാണ് ഇതുവരെ പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളത്. പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെ വരും മാസങ്ങളിൽ കൂടുതൽ പ്രവാസികളെ പദ്ധതിയുടെ ഭാഗമാക്കുന്നതിന് നടപടികൾ സ്വീകരിക്കും. പത്തുലക്ഷം പ്രവാസികളെ പദ്ധതിയുടെ കീഴിൽ കൊണ്ടുവരുന്നതിനാണ് പ്രവാസി ക്ഷേമനിധി ബോർഡ് ലക്ഷ്യമിടുന്നത്