രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.2 കോടി രൂപ(70 ലക്ഷം ദിര്‍ഹം) യുടെ സമ്മാനം ലഭിച്ച മലയാളിയായ മാനേക്കുടി മാത്യു വർക്കി എന്നയാളെ കണ്ടെത്തി. കൊച്ചി സ്വദേശിയായ അദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ വെള്ളത്തിൽ വീണ് നശിച്ചതുകൊണ്ടാണ് ബിഗ് ടിക്കറ്റ് അധികൃതർക്ക് ബന്ധപ്പെടാൻ സാധിക്കാതിരുന്നത്. ഇൗ മാസം 17ന് യുഎഇയിൽ തിരിച്ചെത്തുന്ന ഇദ്ദേഹം ടിക്കറ്റ് അധികൃതരെ ഏൽപിച്ച് സമ്മാനം കൈപ്പറ്റും.
മാത്യു വർക്കിയെ കണ്ടെത്താനായില്ലെന്നും ആറ് മാസത്തിനകം സമ്മാന ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പണം ജീവകാരുണ്യ പ്രവർത്തനത്തിന് കൈമാറുമെന്ന് ഇന്ന് രാവിലെ അധികൃതർ അറിയിച്ചതിനെ തുടർന്ന് മനോരമ ഒാൺലൈനിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതുകണ്ട് ഒട്ടേറെ മലയാളികൾ മാത്യു വർക്കിയെ തിരഞ്ഞു.
അൽഎെൻ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന 58കാരനായ മാത്യു വർക്കിയും കൂടെ താമസിക്കുന്ന മറ്റൊരു ഇന്ത്യക്കാരനും പാക്കിസ്ഥാനിയും ചേർന്നാണ് ടിക്കറ്റെടുത്തത്. ബിഗ് ടിക്കറ്റ് ആരംഭിച്ചതുമുതൽ ഇവർ ടിക്കറ്റ് എടുക്കാറുണ്ട്. ആദ്യമായാണ് ഒരു ലോട്ടറിയിൽ സമ്മാനം ലഭിക്കുന്നത്. ദൈവം തന്ന സമ്മാനമാണ് ഇതെന്നാണ് മാത്യു വർക്കിയുടെ ആദ്യ പ്രതികരണം. ഇത്രയും കാലം ചെലവാക്കിയതെല്ലാം തിരിച്ചുകിട്ടിയിരിക്കുന്നു.
ടിക്കറ്റിന് പണം മുടക്കിയ കൂട്ടുകാർക്ക് പണം തുല്യമായി വീതിച്ചു നൽകുകയാണ് ആദ്യത്തെ കർത്തവ്യം. 500 ദിര്‍ഹമുള്ള ടിക്കറ്റിന് 250 ദിർഹം മാത്യു വർക്കിയും ബാക്കി 250 ദിർഹത്തിൽ 125 ദിർഹം വീതം കൂട്ടുകാരുമാണ് മുടക്കിയിരുന്നത്. പണം എങ്ങനെ ചെലവഴിക്കുമെന്നതിൽ യാതൊരു ആസൂത്രണവുമില്ല. ഒരു കാര്യത്തിലും ആസൂത്രണം ചെയ്യുന്ന സ്വഭാവമില്ല. രണ്ട് മാസം മുൻപ് നാട്ടിൽ പോകാനൊരുങ്ങി മാറ്റിവച്ചതാണ്. എല്ലാം തീരുമാനിക്കുന്ന ദൈവമാണ്. ഇൗ വർഷം അവസാനത്തോടെ നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്. കുടുംബത്തോട് ആലോചിച്ച് മറ്റു കാര്യങ്ങൾ തീരുമാനിക്കും. മാത്യു വർക്കിയുടെ ഭാര്യ ചിന്നമ്മാ മാത്യു അൽഎെൻ ആശുപത്രിയിൽ നഴ്സാണ്. മകൻ ഉന്നത പഠനത്തിനായി അമേരിക്കയിലേയ്ക്ക് പോകാനൊരുങ്ങുന്നു. പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു മകളുമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് 024039 എന്ന നമ്പരിലുള്ള മാത്യു വർക്കിയെടുത്ത ടിക്കറ്റിനെ ഭാഗ്യദേവത കടാക്ഷിച്ചത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഭാഗ്യവാനെ ഇത്രുയം നാൾ കണ്ടുകിട്ടാത്ത സംഭവം. ആറ് മാസത്തിനകം സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകണം എന്നതാണ് നിയമം. ബിഗ് ടിക്കറ്റ് വാങ്ങിക്കുമ്പോൾ പേരും ഫോൺ നമ്പരും പോസ്റ്റ് ബോക്സ് നമ്പരും മാത്രമേ നൽകാറുള്ളൂ. അൽഎെനിലെ പോസ്റ്റ് ബോക്സ് നമ്പരാണ് മാത്യു വര്‍ക്കി നൽകിയിരുന്നത്. എന്നാൽ അധികൃതർ നടത്തിയ പരിശോധനയിൽ ഇദ്ദേഹം ഒാഗസ്റ്റ് 24ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ടിക്കറ്റെടുത്ത ശേഷം കൊച്ചിയിലേയ്ക്ക് യാത്ര ചെയ്തതായി കണ്ടെത്തിയിരുന്നു.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഇതുവരെ 178 കോടിപതികളുണ്ടായിട്ടുണ്ട്.
ഒട്ടേറെ ഇന്ത്യക്കാർ കോടിപതികളായി. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം കൃഷ്ണറാം രാജു തൊചിച്ചു എന്ന ആന്ധ്രപ്രദേശുകാരനായിരുന്നു ഭാഗ്യവാൻ. അതിന് മുൻപ് അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും സമ്മാനമായി ലഭിച്ചു.