ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ചർച്ചകൾ നിർത്തി വച്ചതായി സൗദി അറേബ്യ. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളെ ഖത്തർ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ആരോപിച്ചാണ് സൗദിയുടെ പിൻമാറ്റം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും കഴിഞ്ഞ ദിവസം ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു.
സഖ്യരാഷ്ട്രങ്ങൾ മുന്നോട്ട് വച്ച 13 ഉപാധികളിൽ ചർച്ചയ്ക്ക് തയാറാണെന്ന് ഈ സംഭാഷണത്തിൽ ഖത്തർ അമീർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ സൗദി അറേബ്യയാണ് ചർച്ചകൾക്ക് താൽപര്യം പ്രകടിപ്പിച്ചതെന്ന തരത്തിൽ ഖത്തരി മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് തുടർചർച്ചകൾക്കുള്ള സാധ്യത അടഞ്ഞത്. പ്രശ്നപരിഹാര ചർച്ചകൾക്കുള്ള ഖത്തർ ഭരണാധികാരിയുടെ നീക്കത്തെ സ്വാഗതം ചെയ്ത സൗദി മറ്റു സഖ്യരാഷ്ട്രങ്ങളുമായി ആലോചിച്ചശേഷം തുടർനടപടികൾ പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
സമവായത്തിനുള്ള സാധ്യതകൾ അടഞ്ഞതോടെ ഈ വർഷം ജൂണിൽ ആരംഭിച്ച പ്രതിസന്ധി വീണ്ടും നീളുമെന്ന് ഉറപ്പായി. പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ സൗദി, ഖത്തർ ഭരണനേതൃത്വങ്ങൾ തമ്മിൽ ചർച്ച നടത്തിയതോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ.