ഖത്തറിനെതിരെ ഒരുഘട്ടത്തിലും സൈനിക നടപടി ആലോചിച്ചിട്ടില്ലെന്ന് അറബ് സഖ്യരാഷ്ട്രങ്ങള്‍. ഖത്തര്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹും തമ്മില്‍ വാഷിങ്ടണില്‍ നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് അറബ് സഖ്യരാഷ്ട്രങ്ങളുടെ പ്രതികരണം.
ഭീകരസംഘടനകളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്‌ഛേദിച്ചെങ്കിലും സൈനിക നീക്കം ഒരിക്കലും പരിഗണനയില്‍ ഉണ്ടായിരുന്നില്ലെന്ന് യുഎഇ, സൌദി, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ വ്യക്തമാക്കി. സഖ്യരാഷ്ട്രങ്ങള്‍ മുന്നോട്ടുവച്ച 13 ഉപാധികളുടെ കാര്യത്തില്‍ ഖത്തര്‍ നിലപാടു വ്യക്തമാക്കുകയും തെറ്റു തിരുത്തുകയും വേണം. ഇതിനായുള്ള ശ്രമങ്ങൾ കുവൈത്തിൻറെ നേതൃത്വത്തിൽ നടന്നു വരികയാണ്. അതുകൊണ്ട് തന്നെ സൈനികനടപടിയെ കുറിച്ച് ഒരുഘട്ടത്തിലും ആലോചിച്ചിട്ടില്ലെന്നും അറബ് സഖ്യരാഷ്ട്രങ്ങൾ വ്യക്തമാക്കി. ഭീകരതയോടുള്ള ഖത്തറിന്റെ സമീപനം മേഖലയ്ക്കാകെ ഭീഷണിയാണ്. പല രാജ്യങ്ങളെയും നേരിട്ട് ബാധിക്കുന്നതാണ് ഖത്തറിൻറെ നിലപാടുകൾ. എന്നാൽ ഖത്തറിനെ എതിര്‍ത്താല്‍ പ്രത്യാഘാതമുണ്ടാകുമെന്നു ഭയന്നു പല രാജ്യങ്ങളും പരസ്യമായ നിലപാടു സ്വീകരിക്കാന്‍ മടിക്കുകയും ചെയ്യുന്നു. പരമാധികാരം സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. പ്രശ്‌നപരിഹാരത്തിനു കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.