ദുബായ് ∙ ഫുട്‌ബോള്‍ താരവും സാമൂഹിക പ്രവര്‍ത്തകനുമായ കാസർകോട് തളങ്കര ജദീദ് റോഡിലെ ഇല്യാസ് എ. റഹ്മാന്‍ (64) നാട്ടിൽ നിര്യാതനായി. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യുഎഇയിലേയും നാട്ടിലേയും അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനായ ഇദ്ദേഹം ഒട്ടേറെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പ്രവാസികളെ സംബന്ധിച്ച വിഷയങ്ങളിൽ പത്രമാസികകളിൽ എഴുതുകയും ചെയ്യാറുണ്ടായിരുന്നു. 42 വര്‍ഷമായി ദുബായിലുണ്ടായിരുന്ന അദ്ദേഹം അടുത്തിടെ അസുഖത്തെ തുടർന്നാണ് നാട്ടിലേയ്ക്ക് പോയത്. കാസർകോട് നാഷനല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ഫുട്‌ബോള്‍ താരമായിരുന്നു. 1974 ല്‍ ബംഗളൂരു സ്റ്റാഫേര്‍ഡ് കപ്പില്‍ നാഷനല്‍ സ്‌പോര്‍ട്‌സ് ക്ലബിനെ പ്രതിനിധീകരിച്ച് മത്സരിച്ചു.
ഇല്യാസ് എ. റഹ്മാന്റെ നിര്യാണത്തിൽ ദുബായ് കെ എം സി സി കാസർകോട് മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി പി. ഡി. നൂറുദ്ദിൻ, ട്രഷറർ ഫൈസൽ പട്ടേൽ എന്നിവർ അനുശോചിച്ചു ജീവകാരുണ്യ രംഗത്തും സാമൂഹിക പ്രശ്നങ്ങളിലും പ്രവാസികളുടെ വിഷയങ്ങളിലും ശക്തമായ ഇടപെടൽ നടത്തിയിരുന്ന ഇല്യാസ് എ.റഹ്മാന്റെ ദേഹ വിയോഗം തീരാനഷ്ടമാണെന്നു അഭിപ്രായപ്പെട്ടു.