ഷാർജ : കള്ളവും ചതിയും പൊളി വചനവുമില്ലാത്ത ആ നല്ല നാളുകളുടെ ഒാർമകൾ പങ്കിട്ട് മലയാളി കുടുംബങ്ങൾ ഷാർജയിൽ ഒത്തുകൂടിയപ്പോൾ അത് ഗൃഹാതുരത്വമുണർത്തുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ജാതിമത ഭേദമന്യേ എല്ലാ മലയാളികളും സന്തോഷത്തോടെ ആഘോഷിക്കുന്ന കേരളീയരുടെ ഉത്സവമായ ഒാണത്തിന്റെ സന്ദേശം പുതു തലമുറയിലേയ്ക്ക് പകരുക എന്ന ഉദ്ദേശ്യത്തോടെ യുഎഇയിലെ അറിയപ്പെടുന്ന ജൈവകർഷകൻ സുധീഷ് ഗുരുവായൂരാണ് ഷാർജയിലെ തന്റെ വില്ലയിൽ പ്രതീകാത്മക വള്ളംകളി നടത്തി വ്യത്യസ്തമാർന്ന ആഘോഷം സംഘടിപ്പിച്ചത്.
നാട്ടിൽ രണ്ടു കരക്കാർ തമ്മിൽ ആണ് മത്സരമെങ്കിൽ ഇവിടെ വനിതകളും പുരുഷന്മാരും ഇരു സംഘങ്ങളായി മാറ്റുരച്ചു. യഥാർഥ വള്ളംകളിയുടെ പ്രതീതിയുണർത്തി ആർപ്പുവിളികളോടെ പാട്ടുപാടിയായിരുന്നു മത്സരം. തുഴയുന്നതിന്റെ പൂർണത നോക്കിയായിരുന്നു വിജയികളെ നിശ്ചയിച്ചത്. പുരുഷ കേസരികളെ പിന്നിലാക്കി വനിതാ രത്നങ്ങൾ വിജയം വരിച്ചു.
ആകെ 14 കുടുംബങ്ങളിൽ നിന്ന് അമ്പതോളം പേർ പങ്കെടുത്തു. കൊച്ചുമക്കൾക്ക് കള്ളവും സ്വാർത്ഥതയും വെടിഞ്ഞുള്ള പോയകാലത്തിന്റെ മഹനീയത പകരാൻ പരിപാടി ഉപകരിച്ചതായി സുധീഷ് ഗുരുവായൂർ പറഞ്ഞു. ഓണാഘോഷം ഞങ്ങളുടെ കുടുംബത്തിൽ മാത്രം ഒതുങ്ങാതെ പ്രവാസ ലോകത്തെ മലയാളി കുടുംബങ്ങളെ കൂടി പങ്കാളികളാക്കി നടത്തുക എന്നതായിരുന്നു ആഗ്രഹം. അത് വള്ളംകളിയിലൂടെ ഭംഗിയായി നിറവേറ്റി.