ഇയർ ഫോണുകൾ വിതരണം ചെയ്തു തലസ്ഥാന പൊലീസ് പൊതുജനങ്ങളിൽ പെരുന്നാൾ പുഞ്ചിരി വിടർത്തി. സുരക്ഷിതമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായാണ് ട്രാഫിക് പൊലീസ് ഡ്രൈവർമാർക്ക് പുതുമയുള്ള സമ്മാനം നൽകിയത്.
പെരുന്നാൾ അവധി ദിനങ്ങളിൽ നിരത്തിലിറങ്ങിയ പൊലീസ്, വാഹനങ്ങൾക്ക് കൈകാണിച്ചപ്പോൾ അല്പം ആശങ്കയോടെയാണ് ഡ്രൈവർമാർ പാതയോരങ്ങളിലേക്ക് വാഹനം മാറ്റി നിർത്തിയത്. ഇറങ്ങി വരുന്നതിനു മുൻപേ പൊലീസ് വാഹനങ്ങൾക്ക് സമീപമെത്തി 'സാലാം ' പറയുന്നു. ഈദ് മുബാറക് എന്ന ആശംസാ വചനങ്ങൾക്കും കുശലാന്വേഷങ്ങൾക്കും ശേഷം ഒരു ചെറിയ സമ്മാനപ്പൊതി ഡ്രൈവർക്കു വച്ചു നീട്ടി. സന്തോഷത്തോടെ തുറന്നു നോക്കിയപ്പോൾ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ സഹായിക്കുന്ന ഇയർ ഫോൺ!
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നു തന്നെയാണ് പൊലീസ് ഉപദേശം. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ടി വന്നാൽ അതു സുരക്ഷിതമായിരിക്കണം. ഒരു കയ്യിൽ വളയവും മറുകയ്യിൽ മൊബൈൽ ഫോണും ഉപയോഗിച്ച് ഡ്രൈവിങ്ങിൽ നിന്നും ശ്രദ്ധ തെറ്റരുത്. ഇയർ ഫോൺ ഉപയോഗിച്ച് സുരക്ഷിതമായി വാഹനം ഓടിക്കണം. ഇതിനായി പൊതുജനങ്ങൾക്ക് പുതുമയുള്ള ചെറു സമ്മാനപ്പൊതിയുമായാണ് പൊലീസ് ബലിപെരുന്നാൾ അവധി ദിനത്തിൽ നിരത്തുകളിൽ ഇറങ്ങിയത്.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ വഴി സമൂഹ മാധ്യമങ്ങളിൽ ഇടപെടുകയോ സന്ദേശങ്ങൾക്ക് മറുപടി നല്‍കുകയോ ചെയ്യരുതെന്നു ട്രാഫിക് ഡിപ്പാർട്ട്മെൻറ് ഡപ്യൂട്ടി ഡയറക്ടർ ബ്രിഗേ . അഹ്മദ് അബ്ദുല്ല അൽ ശഹി അറിയിച്ചു. സുരക്ഷിത ശ്രവണോപകരണങ്ങൾ ഉപയോഗിക്കുമ്പോഴും അതു റോഡിൻറെ സാഹചര്യം നോക്കി ആയിരിക്കണം. മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിച്ചിരിക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും വാഹനമോടിക്കുമ്പോൾ ദൃശ്യ , ശ്രാവ്യ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതും തമ്മിൽ വലിയ അന്തരമില്ല. റോഡിൽ നിന്നും ശ്രദ്ധ തെറ്റിക്കുന്ന മുഴുവൻ പ്രവൃത്തികളും വാഹനം ഓടിക്കുമ്പോൾ ഒഴിവാക്കണമെന്നു അൽ ശഹി ഓർമിപ്പിച്ചു.