എമിറേറ്റിലെ മുഴുവന്‍ ടാക്സി വാഹനങ്ങളിലും അടുത്തവര്‍ഷം മുതല്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കുമെന്ന് റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഒരു വർഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആർടിഎയിലെ ട്രാൻസ്‌പോർട് സിസ്റ്റം ഡയറക്ടര്‍ ആദില്‍ ശാകിരിയാണ് ടാക്സികള്‍ ക്യാമറകളുടെ പരിധിയിലാക്കുന്ന കാര്യം വ്യക്തമാക്കിയത്. ദുബായില്‍ സര്‍വീസ് നടത്തുന്ന 10221 ടാക്സികളിലും ക്യാമറകള്‍ ഘടിപ്പിച്ചു സേവനം കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കാനാണ് റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നീക്കം. യാത്രക്കാരെ കൊണ്ടുപോകുന്ന ടാക്സി ഡ്രൈവറുടെ പെരുമാറ്റം നിരീക്ഷിക്കാന്‍ കൂടി ഇതുപകരിക്കും.
എമിറേറ്റിലുള്ള മൊത്തം ടാക്സികളില്‍ 20 ശതമാനത്തില്‍ പരീക്ഷണാര്‍ത്ഥം ക്യാമറ ഘടിപ്പിച്ചു. ഇത് ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് 40 ശതമാനം ആക്കി ഉയര്‍ത്താനാണ് ആലോചിക്കുന്നത്. അടുത്ത വര്‍ഷാവസാനത്തോടെ ടാക്സികള്‍ പൂര്‍ണമായും നിരീക്ഷണ പരിധിയിലാകും. യാത്രക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുകയോ ഡ്രൈവറുടെ പെരുമാറ്റത്തില്‍ ആസ്വാഭിവകതയുണ്ടാവുകയോ ചെയ്താല്‍ ക്യാമറ വഴി അധികൃതര്‍ക്ക് പരാതി ലഭിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡ്രൈവര്‍മാര്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് ക്യാമറയില്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. മെച്ചപ്പെട്ട സംസ്കാരം ഡ്രൈവര്‍മാരിലുണ്ടാക്കാന്‍ നിരീക്ഷണ ക്യാമറകള്‍ കൊണ്ടാകുമെന്നാണ് ആര്‍ടിഎ അധികൃതര്‍ കരുതുന്നത്.
ടാക്സികളുടെ സേവനം ഉയര്‍ന്ന നിലവാരത്തിലെത്തിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ 39 പദ്ധതികളാണ് പ്രഖ്യാപിച്ചത്. ചില വാഹനങ്ങളില്‍ വേഗ നിയന്ത്രണ യന്ത്രവും ഘടിപ്പിച്ചിരുന്നു. ഡ്രൈവര്‍മാരുടെയും പരിശീലകരുടെയും നിയമനങ്ങള്‍ കൂടുതല്‍ വ്യവസ്ഥാപിതമാക്കിയതും ടാക്സി സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ്. വാഹനം ആവശ്യമുള്ള മേഖലകളിലേക്ക് വേഗത്തില്‍ എത്തുന്നതിനായി സ്മാര്‍ട്ട് സംവിധാനമായ 'മകാനി' യുമായി കഴിഞ്ഞ വർഷം ബന്ധിപ്പിച്ചിരുന്നു.