കടൽക്കടന്ന് ചതിച്ചുഴിയിലേയ്ക്ക് എന്ന പരമ്പരയോട് ഇവിടുത്തെ ആദ്യകാല സാമൂഹിക പ്രവര്‍ത്തകനായ സി.പി. മാത്യുവിന്റെ പ്രതികരണം.
മനുഷ്യക്കടത്തിലൂടെ ഇന്ത്യയിൽ നിന്നടക്കം പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ഗൾഫിലേയ്ക്ക് കൊണ്ടുവന്ന് പീഡിപ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചിരുന്ന സംഭവങ്ങൾ ഇന്നും തുടരുന്നു എന്നത് വളരെ ഞെട്ടലയോടെയാണ് അറിയുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നമ്മുടെ സഹോദരിമാർ ധാരാളമായി ഇവിടേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ടോ, അവർ രോഗക്കിടക്കിയിലാകുകയോ ചെയ്യുക വഴിയും നിത്യച്ചെലവിന് വകയില്ലാതെ വരുമ്പോഴുമാണ് പെൺകുട്ടികൾ ഇൗ സാഹസത്തിന് ഒരുങ്ങിപ്പുറപ്പെടുന്നത്. ബ്യൂട്ടി പാർലർ, ബേബി സിറ്റിങ്, വീട്ടുജോലി, ഒാഫീസ്, സൂപ്പർമാർക്കറ്റ് കാഷ്യർ തുടങ്ങിയ ജോലികളും മികച്ച ശമ്പളവും വാഗ്ദാനം നൽകിയാണ് ഇവരെ ഇവിടെയെത്തിക്കുന്നത്. അനാശാസ്യ കേന്ദ്രങ്ങളിൽ അടച്ചുപൂട്ടപ്പെടുന്ന ഇവരിലാരെങ്കിലും എതിർത്താൽ, അവരെ കൊന്ന് കഷ്ണം കഷ്ണമാക്കി മാലിന്യപ്പെട്ടിയിൽ കൊണ്ടുതള്ളിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പ്രതിരോധിക്കുന്നവരെ ഇൗ സംഭവങ്ങൾ പറഞ്ഞ് ഭയപ്പെടുത്തിയാണ് വരുതിയിലാക്കിയിരുന്നത്. അവസാനം കണ്ണീരോടെ മാത്രമേ ഇൗ പെൺകുട്ടികൾക്ക് ജീവിക്കാൻ സാധിക്കുന്നുള്ളൂ.
എന്റെ സാമൂഹിക രംഗത്തെ പ്രവർത്തനങ്ങളുടെ ആരംഭ ദശയിൽ ഇത്തരം വാർത്തകൾ പുറത്തുവരുന്നത് വളരെ അപൂർവമായിരുന്നു. അന്ന് മലയാളമടക്കമുള്ള ഇന്ത്യൻ മാധ്യമങ്ങൾ കുറവായതിനാൽ എല്ലാവരേയും പേടിപ്പിച്ച് നിർത്താനും പെൺവാണിഭ സംഘങ്ങൾക്ക് സാധിച്ചു. തങ്ങളുടെ ബിസിനസിൽ ഇടപെടരുതെന്ന് സാമൂഹിക സാംസ്കാരിക സംഘടനകൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്ന കാലത്താണ് എന്നെപ്പോലുള്ള ചിലർ യുഎഇ അധികൃതരുടെ നേതൃത്വത്തിൽ ഇവർക്കെതിരെ പ്രവർത്തിച്ചത്. ഇവിടുത്തെ പൊലീസ്, എമിഗ്രേഷൻ വിഭാഗങ്ങൾ മനുഷ്യക്കടത്തിനും പെൺവാണിഭത്തിനുമെതിരെ ശക്തമായി പ്രവർത്തിച്ചു. ഒരിക്കൽ മധ്യതിരുവിതാംകൂർ കാരിയായ സ്പോർട്സ് താരം തട്ടിപ്പിൽപ്പെട്ട് വരികയും ഇവിടെ ക്രൂര പീഡനത്തിരയായെങ്കിലും രക്ഷപ്പെടാൻ സാധിക്കുകയും ചെയ്ത സംഭവം ഒാർമയിലുണ്ട്.
ദേഹമാസകലം രക്തത്തിൽ കുളിച്ച് നിൽക്കുന്ന യുവതിയെ ഇന്ത്യൻ കോൺസുലേറ്റിലാണ് ഞാനാദ്യം കാണുന്നത്. നല്ല ആരോഗ്യവുമുള്ള ഇൗ യുവതി അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരുടെ പീഡനം സഹിച്ചിട്ടാണെങ്കിലും ആവശ്യത്തിന് നിന്നു കൊടുത്തില്ല. എല്ലാത്തിനേയും പ്രതിരോധിച്ച് കീഴ്പ്പെടാതെ നിന്ന അവർ രക്ഷപ്പെടാനുള്ള ശ്രമം നിരന്തരം നടത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇത്തരം ശ്രമത്തിനിടെ രണ്ടു തവണ പിടിക്കപ്പെട്ടു. അതുവഴി അതിക്രൂരമായ പീഡനത്തിനിരയായി. സിഗററ്റ് കുറ്റി ഉപയോഗിച്ച് രഹസ്യ ഭാഗത്ത് പൊള്ളിക്കുക പോലും ചെയ്തു. ഒടുവിൽ, കേന്ദ്രത്തിലെത്തിയ ഒരാളുടെ സഹായത്തോടെ തന്നെ പാർപ്പിച്ചിരുന്ന വില്ലയുടെ മതിലു ചാടി പുറത്തെത്തി. ഇവരെ ഒരു മലയാളി കാണുകയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
എന്നാൽ ഭാഷ വശമില്ലാത്തതിനാൽ അവർ അവിടെ നിന്നിറങ്ങി കരഞ്ഞുകൊണ്ട് റോഡരികിൽ നിന്നപ്പോൾ നല്ലവനായ ഒരു പാക്കിസ്ഥാനി ടാക്സിക്കാരൻ ഇന്ത്യൻ കോൺസുലേറ്റിൽ കൊണ്ടാക്കുകയായിരുന്നു. കോൺസുലേറ്റിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ചായിരുന്നു ഞാനവിടേയ്ക്ക് ചെന്നത്. പിന്നീട് യുവതിക്ക് ആശുപത്രിയിൽ നിന്ന് ചികിത്സ നൽകി. കോൺസുലേറ്റ് അധികൃതരുടെ അനുവാദത്തോടെ എനിക്ക് പരിയമുള്ള സിഐഡിയുമായി ബന്ധപ്പെട്ടു കാര്യങ്ങൾ ബോധിപ്പിച്ചു. യുവതി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവരെ പാർപ്പിച്ച അനാശാസ്യ കേന്ദ്രത്തിൽ റെയ്ഡ് നടത്തി നടത്തിപ്പുകാരായ ഒരു സ്ത്രീയടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്കകം യാത്രാ രേഖകൾ ശരിയാക്കി യുവതിയെ നാട്ടിലെത്തിക്കുകയും ചെയ്തു.
ഇൗ നാല് പ്രതികൾക്കും ഏഴ് വർഷത്തെ കഠിന തടവ് കോടതി വിധിച്ചു. ഇത്തരത്തിലുള്ള മനുഷ്യക്കടത്തിന് ആദ്യമായാണ് യുഎഇയിൽ ഇൗ രീതിയിലുള്ള ശിക്ഷ നൽകുന്നതെന്നാണ് എന്റെ അറിവ്. ഇൗ സംഭവത്തിന് ശേഷം ഒട്ടേറെ പേർക്ക് ശിക്ഷ ലഭിച്ചു. ഇതുപോലുള്ള ധാരാളം കേസുകളിൽ സാമൂഹിക പ്രവർത്തകരും മാധ്യമപ്രവർത്തകരും ഇടപെട്ട് പാവപ്പെട്ട പെൺകുട്ടികളെയും യുവതികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം സംഭവങ്ങളിൽ കുടുങ്ങിപ്പോകുന്ന ഇരകളും ധാരാളമുണ്ടായിരുന്നു. ശിക്ഷിക്കപ്പെട്ട് ഏറെ കാലം ജയിലുകളിൽ കിടന്ന സ്ത്രീകൾ ദുബായിലും മറ്റുമുണ്ടായിരുന്നു. അവർക്ക് ഔട്പാസ് സംഘടിപ്പിക്കാൻ ഞാൻ ജയിലിൽ പോകുമായിരുന്നു. അന്ന് എംബസി, കോൺസുലേറ്റ് അധികൃതരുടെ ജയിൽ സന്ദർശനം ആരംഭിച്ചിരുന്നില്ല. വർഷത്തിലെങ്ങാനും ഒരിക്കൽ ജയിൽ സന്ദർശിച്ചാലായി. മറ്റുരീതിയിലുള്ള ഇടപെടലുകളും കുറവായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകൾ, എമിഗ്രേഷൻ ജയിൽ, ഷാർജയിലെയും മറ്റു എമിറേറ്റുകളിലെയും ജയിലുകൾ എന്നിവ ഞങ്ങൾ സന്ദർശിക്കുമായിരുന്നു. ഇത്തരം അവസരങ്ങളിൽ ധാരാളം പേരെ കണ്ടിട്ടുണ്ട്. ഇവരെ പിന്നീട് ഇവിടെ നിന്ന് അബുദാബി ജയിലിലേയ്ക്ക് ഡി പോർട് ചെയ്യും.
അവിടെ ഒരു വർഷത്തിലേറെ വരെ കിടക്കുന്നവരെ കണ്ടിട്ടുണ്ട്. ഒരു സമയത്ത് 38 പേർ വരെ ദുബായ് ജുമൈറ ജയിലിൽ ഒരു വർഷത്തിലേറെ കിടന്നു. ഔട് പാസോ, ടിക്കറ്റോ ഇല്ലാത്തതായിരുന്നു പലരുടേയും പ്രധാന പ്രശ്നം. ഇത്തരം നിരാലംബരായ പാവപ്പെട്ട യുവതികളെ രക്ഷപ്പെടുത്തി അയക്കുന്നതിൽ എന്റേതായ പങ്കു വഹിക്കാൻ കഴിഞ്ഞതിൽ ഏറെ സംതൃപ്തിയുണ്ട്. അതേസമയം, മനുഷ്യക്കടത്തും പെൺവാണിഭവും ഇന്നും വലിയ തോതിൽ നടക്കുന്നു എന്ന അറിവ് ഏറെ ദുഃഖിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ എല്ലാവരുടെ ഭാഗത്ത് നിന്നും ശക്തമായ ബോധവത്കരണം ആവശ്യമാണെന്നും സാമൂ-്യ പ്രവർത്തകനായ സി പി മാത്യു പറയുന്നു.
കെ.വി.ഷംസുദ്ദീൻ, ദുബായ്
നാല് ദശാബ്ദ കാലത്തെ പ്രവാസ ജീവിതത്തില്‍നിന്നു മനസ്സിലാകുവാന്‍ കഴിഞ്ഞ വസ്തുതയാണ് ഒരു ഇന്ത്യക്കാരനോ ഇന്ത്യക്കരിയോ ഗള്‍ഫു നാടുകളില്‍ യാതന അനുഭവിക്കുന്നുണ്ടെങ്കിൽ അതിനു പിന്നില്‍ മറ്റൊരു ഇന്ത്യക്കാരന്‍ ഉണ്ടാകും എന്നത്. ദാരിദ്ര്യം എന്ന തീരാ ദുരിതം ചൂഷണം ചെയ്തു, ഇന്ത്യക്കാരായ പെൺകുട്ടികളേയും യുവതികളേയും ചതിക്കുഴിയില്‍ വീഴ്ത്തി ഒരു രാഷ്ട്രത്തിനു തന്നെ ദുഷ്പേര് ഉണ്ടാക്കുവാന്‍ കാരണക്കാരാകുന്നത് ഇന്ത്യക്കാര്‍ തന്നെ ആകുന്നു. അതിനെല്ലാവിധ ഒത്താശകളും നല്‍കുന്നതില്‍ രാഷ്ട്രീയ ബന്ധങ്ങളും ഉദ്ധ്യോഗസ്ഥ വൃന്ദങ്ങളുടെ സഹായവും എന്നും ഉണ്ടായിട്ടുണ്ട്. വേലിതന്നെ വിളവ്തിന്നുന്ന അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇതെല്ലാം നിര്‍വിഘ്നം നടക്കുന്നത് ഇന്ത്യയിലെ പൊലീസിന്റെയും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെയും അകമഴിഞ്ഞ സഹായത്തോടെ ആണ്. ഗൾഫ് നാടുകളിൽ ഇന്ത്യക്കുള്ള ഈ ദുഷ് പേര് ഇവിടുത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും മാധ്യമങ്ങളും ഇല്ലാതാക്കാനും അതുവഴി ഇത്തരം ചതിക്കുഴികൾ മൂടാനും ശ്രമിക്കുമ്പോൾ സമാന്തരമായി ഇന്ത്യയിലെ ഒരു കൂട്ടർ ഇൗ ദുഷ് പ്രവണതയ്ക്ക് വളം വയ്ക്കുന്നു.
ഇതിനു പുറമേ പല ലേബര്‍ സപ്ലൈ കമ്പനികളും ഇതിന്റെ മറ്റൊരു കറുത്ത വശത്ത് പ്രവർത്തിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. യുവതികളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ചതിക്കുഴിയില്‍ വീഴ്ത്തി വീട്ടുതടങ്കലിൽ വച്ച് പീടിപ്പിക്കുകയാണിവർ. ഉടമസ്ഥരുടെ ഇഷ്ടത്തിനു വഴങ്ങാത്തവരെ പട്ടിണി കിടത്തിയും ദേഹോപദ്രവം നടത്തിയും പീഡിപ്പിക്കുന്നു. ഇത്തരം മനുഷ്യക്കടത്തുകളും പീഡനങ്ങളും നിർത്തലാക്കാൻ ശ്രമിച്ചില്ലെങ്കിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ വലിയൊരു വിപത്തിന് നാം സാക്ഷ്യം വഹിക്കേണ്ടി വരും. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ കാര്യമായി സംഘടിത പരിശ്രമം നടത്താതെ ഇൗ ഗൗരവമേറിയ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുകയില്ല.