കുവൈത്തിൽ ഇന്ത്യൻ എംബസി വിവിധ സേവനങ്ങളുടെ ഫീസിനൊപ്പം സാമൂഹിക ക്ഷേമ നിധിയിലേക്ക് ഈടാക്കിയിരുന്ന തുക വർധിപ്പിച്ചു. കുവൈത്തിൽ കഷ്ടതയനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക.
കുവൈത്തിലെ ഇന്ത്യക്കാർക്ക് എംബസി നൽകുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസിന് പുറമേയാണ് സാമൂഹിക ക്ഷേമ നിധിയിലേക്ക് ചെറിയ തുക ഈടാക്കുന്നത്. നിലവില്ർ ഇത് അഞ്ഞൂറു ഫിൽസ് ആയിരുന്നു. എന്നാൽ ഒന്നാം തിയതി മുതൽ ഓരോരുത്തരിൽ നിന്നും 750 ഫിൽസ് സാമൂഹ്യക്ഷേമ നിധിയിലേക്ക് ഈടാക്കുമെന്ന് എംബസി അറിയിച്ചു. നേരത്തെ ഒരു ദിനാർ ആയിരുന്നു സാമൂഹ്യക്ഷേമനിധിയിലേക്ക് ഈടാക്കിയിരുന്നത്. കടുത്ത വിമർശനങ്ങളെ തുടർന്ന് പിന്നീട് ഇത് അഞ്ഞൂറു ഫിൽസായി കുറയ്ക്കുകയായിരുന്നു. സ്ഥാനപതിയുടെ മേൽനോട്ടത്തിലാണ് ക്ഷേമനിധിയിൽ നിന്നുള്ള തുക വിനിയോഗിക്കുന്നത്. നിർധനരരെയും രോഗികളെയും ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള വിമാന ടിക്കറ്റും മറ്റും ഈ നിധിയിൽ നിന്നാണ് നൽകിവരുന്നത്.
ആയിരക്കണക്കിന് ദിനാറാണ് പ്രതിവർഷം സാമൂഹികക്ഷേമ നിധിയിലേക്ക് ശേഖരിക്കുന്നത്. സാമൂഹിക ക്ഷേമനിധി വഴിയുള്ള സഹായം നൽകുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞമാസം മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് ദുരിതാവസ്ഥയിലുള്ള ഇന്ത്യക്കാരെ സഹായിക്കൽ, സാമൂഹിക ക്ഷേമ പരിപാടികൾ, കോൺസുലർ സേവനം മെച്ചപ്പെടുത്തൽ എന്നീ മൂന്ന് കാര്യങ്ങൾക്കായി തുക വിനിയോഗിക്കാമെന്നാണ് കേന്ദ്രം നൽകിയിട്ടുള്ള മാർഗനിർദേശം.