കൊച്ചി സ്മാർട് സിറ്റിയുടെ എം.ഡി.സ്ഥാനത്തു നിന്ന് ബാജു ജോർജിനെ നീക്കാൻ മാതൃകമ്പനിയായ ദുബായ് ഹോൾഡിങ്സ് തീരുമാനിച്ചു. സ്മാർട് സിറ്റിയുടെ ദുബായ് ഓഫീസ് പ്രവർത്തനം നിർത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. മുഖ്യമന്ത്രി ചെയർമാനായ സ്മാർട് സിറ്റി ഡയറക്ടർ ബോർഡായിരിക്കും ബാജുവിൻറെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
സ്മാർട് സിറ്റിയുടെ മുഖ്യ ഓഹരി ഉടമകളായ ടീകോമിനെ മാതൃസ്ഥാപനമായ ദുബായ് ഹോൾഡിങ്സിൽ ലയിപ്പിച്ചതിനെ തുടർന്നാണ് സ്മാർട് സിറ്റിയുടെ ദുബായ് ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ചത്. ദുബായ് ഓഫീസ് കേന്ദ്രമാക്കിയാണ് ബാജു പ്രവർത്തിച്ചിരുന്നത്. ബാജുവിൻറെ തസ്തിക സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടുത്തമാസം ചേരുന്ന സ്മാർട് സിറ്റി ബോർഡ് ഓഫ് ഡിറക്ടേഴ്സ് യോഗം തീരുമാനമെടുക്കും. സ്മാർട് സിറ്റിയുടെ നേതൃതലത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചനകൾ. ദുബായ് ഹോൾഡിങ്ങിന്റെ ഭരണതലത്തിൽ ഈ വർഷം ആദ്യമുണ്ടായ അഴിച്ചുപണിയെ തുടർന്നാണു പുതിയ പരിഷ്കാരങ്ങൾ. ദുബായ് ഹോൾഡിങ്ങിനു നൂറ് ശതമാനം ഉടമസ്ഥാവകാശമുള്ള ടീകോമിന്റെ കീഴിലാണു ദുബായ് സ്മാർട് സിറ്റി ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഭരണപരിഷ്കാരത്തോടൊപ്പം ടീകോമിന്റെ ഘടനയിലും മാറ്റം വന്നിരുന്നു. ഇതൊടൊപ്പം ദുബായിലെ സ്മാർട് സിറ്റി ഭരണനിർവഹണത്തിലും മാറ്റമുണ്ടായി. ടീകോമിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായിരുന്ന ബാജു ദുബായ് ഹോൾഡിങ് സ്മാർട് സിറ്റി ഇന്ത്യ എംഡിയുമായി പ്രവർത്തിക്കുകയായിരുന്നു. കൂടാതെ, സ്മാർട് സിറ്റി കൊച്ചിയുടെ സിഇഒ ചുമതലയും വഹിച്ചിരുന്നു.