വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ഹജ് തീർഥാടകരുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ തീർഥാടകയായ ഇന്തോനീഷ്യക്കാരി മറിയ മർഗാനി മുഹമ്മദിനെ സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയത്തിനു കീഴിൽ വിശിഷ്ടാതിഥിയായി ഏറ്റെടുത്തു. പ്രായക്കൂടുതൽ കണക്കിലെടുത്ത് പ്രത്യേക പരിചരണവും മികച്ച സേവനങ്ങളും ഉറപ്പുവരുത്തുന്നതിനാണ് 104 വയസുകാരിയെ സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയത്തിനു കീഴിലെ അതിഥികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് വകുപ്പ് മന്ത്രി ഡോ. അവാദ് അൽഅവാദ് നിർദേശം നൽകിയത്.
ബന്ധുക്കൾ ഒപ്പമില്ലാത്തതിനാൽ അയൽവാസികളായ ദമ്പതികൾക്കൊപ്പമാണ് മറിയ ഹജിനെത്തിയിരിക്കുന്നത്. സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയത്തിനു കീഴിലെ അതിഥിയായി തിരഞ്ഞെടുത്തെങ്കിലും ഈ വാഗ്ദാനം സ്വീകരിക്കാൻ മറിയ കൂട്ടാക്കിയില്ല. ഹജ് യാത്രയിൽ ഉടനീളം പരിചരിക്കാമെന്ന് ഉറപ്പുനൽകി തന്നെ കൂടെ കൂട്ടിയ അയൽവാസികളെ പിരിയുന്നതിനുള്ള വൈമനസ്യമായിരുന്നു ഇതിന് കാരണം. ഇതറിഞ്ഞ സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രി മറിയയുടെ അയൽവാസികളായ ദമ്പതികളെയും മന്ത്രാലയത്തിന്റെ വിശിഷ്ടാതിഥികളിൽ ഉൾപ്പെടുത്താൻ നിർദേശം നൽകി. മാനസികവും ശാരീരികവുമായ പരിചരണം ലഭ്യമാക്കുന്നതിനും അയൽവാസികൾക്കൊപ്പം കഴിയാനുള്ള ആഗ്രഹം കണക്കിലെടുത്തുമാണ് മറിയക്കൊപ്പം അയൽവാസികളെയും മന്ത്രാലയത്തിന്റെ അതിഥികളിൽ ഉൾപ്പെടുത്താൻ മന്ത്രി നിർദേശിച്ചത്.
90 വയസ്സുള്ളപ്പോള്‍ ഉംറക്ക് എത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഹജ് ചെയ്യാന്‍ പുണ്യഭൂമിയിലെത്തിയതിന്റെ സന്തോഷത്തിലാണ് മറിയ. "താന്‍ ഏറെ സന്തോഷവതിയാണെന്നും ഈ അവസരത്തില്‍ താന്‍ ദൈവത്തെ സ്‌തുതിക്കുന്നതായും " മറിയ പറഞ്ഞു. മറിയ ആരോഗ്യവതിയാണെന്നും പ്രശ്‌നങ്ങളൊന്നുമില്ലാതെ ഹജ് നിര്‍വഹിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഇന്തൊനീഷ്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.