ഓര്‍ക്കാപുറത്ത് വീട്ടുമുറ്റത്ത് വന്നു വീണ ഡ്രോണ്‍ (ഹെലി ക്യാം) തന്റെ ജീവിതാഭിലാഷമായ ഹജ് കര്‍മം നിര്‍വഹിക്കാനുള്ള വഴിയാകുമെന്ന് കരുതിയിരുന്നില്ല ആഫ്രിക്കക്കാരനായ ഹസന്‍ അബ്ദുല്ല. ദാരിദ്ര്യത്തോട്ട് മല്ലിട്ടു കഴിയുന്ന അബ്ദുല്ലയ്ക്ക് ജീവിതത്തില്‍ പണക്കാര്‍ക്കു മാത്രം സാധ്യമാവുന്ന ആരാധന കര്‍മമായ ഹജ് കര്‍മം മനസ്സില്‍ എന്നും സ്വപ്‌നം മാത്രമായിരുന്നു. എന്നാല്‍, തന്റെ വീട്ടു മുറ്റത്ത് അബദ്ധത്തില്‍ വീണ ഡ്രോണ്‍ അബ്ദുല്ലയുടെ ജീവിതം മാറ്റി മറിക്കുകയായിരുന്നു. തുര്‍ക്കിയിലെ ഒരു ചാനലിന് വേണ്ടി എത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഡ്രോണ്‍ ആണ് അബ്ദുല്ലയുടെ വീട്ടുപടിക്കല്‍ ചെന്നു വീണത്. ആഫ്രിക്കന്‍ രാജ്യമായ ഘാനയുടെ പട്ടിണിയും പരിവട്ടവും ഒപ്പിയെടുക്കാനുള്ള വാര്‍ത്താ പരമ്പരക്കായിട്ടായിരുന്നു മാധ്യമ പ്രവർത്തകർ അവിടെയെത്തിയത്.
ഘാനയിലെ ചെറ്റക്കുടിലുകളും ദുരിത കാഴ്ചകളും ആകാശത്തു നിന്നും ഒപ്പിയെടുക്കുന്നതിനിടെയാണ് ക്യാമറ തകരാറിലായി താഴെ വീണത്. തന്റെ വീട്ടുമുറ്റത്തു വീണ ക്യാമറ കൈയിലെടുത്ത അബ്ദുല്ല ഇതു കുറച്ചു കൂടി വലുതായിരുന്നെങ്കില്‍ ഇതില്‍ തന്നെ എനിക്ക് ഹജിന് പോകാന്‍ കഴിയുമായിരുന്നു, ഇതില്‍ പോകാന്‍ പറ്റില്ല എന്നും പറഞ്ഞിരുന്നു. ഇതു കണ്ട ചാനല്‍ പ്രവര്‍ത്തകന്‍ അബ്ദുല്ല ഡ്രോൺ പിടിച്ചു നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹത്തിന് ഹജിന് പോകാനുള്ള ആഗ്രഹത്തെയും കുറിച്ച് ട്വിറ്ററിലിട്ട പോസ്റ്റ് വൈറലായി. ഇത് ശ്രദ്ധയില്‍പ്പെട്ട തുര്‍ക്കി സര്‍ക്കാരാണ് അബ്ദുല്ലക്ക് ഹജ് ചെയ്യാനുള്ള അവസരമൊരുക്കിയത്.
തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവ്‌സോഗ്ലു ആണ് ഇതിന് നേതൃത്വം നല്‍കിയത്. തുടർന്ന് അക്രയില്‍ നിന്ന് അബ്ദുല്ല ഇസ്താംബൂളിലെത്തി. ഘാനയില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കിയിലെ ജീവകാരുണ്യ പ്രവര്‍ത്തകരും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.താന്‍ വളരെയധികം സന്തോഷവാനാണെന്നും ദൈവം തന്നെ അനുഗ്രഹിച്ചതാണെന്നും അബ്ദുല്ല പറഞ്ഞു. തുര്‍ക്കി സര്‍ക്കാരിനും തന്റെ സ്വപ്‌നം സഫലമാക്കാന്‍ സഹായിച്ച മുഴുവന്‍ പേര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു. തുര്‍ക്കി സര്‍ക്കാരിന്റെ അതിഥിയായി ഹജ് നിര്‍വഹിക്കാന്‍ ലബ്ബൈക്ക് വിളികളുമായി അറഫയിൽ ഇത്തവണ അബ്ദുല്ലയുമുണ്ടാകും.