യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിലെല്ലാം മനുഷ്യക്കടത്തിനെതിരെയുള്ള നിയമം കർശനമാണ്. ഇരകൾക്ക് സഹായ പദ്ധതികളുമായി യുഎഇ മുന്നോട്ട് വരുമ്പോൾ, അവര്‍ക്ക് തണലൊരുക്കാൻ ഇന്ത്യൻ എംബസിയും കോൺസുലേറ്റും മുന്നിലുണ്ട്. ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും പെൺകുട്ടികളേയും യുവതികളേയും പറഞ്ഞുപറ്റിച്ച് യുഎഇയിലെത്തിച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കുന്ന സംഭവങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പെൺവാണിഭം യുഎഇയിൽ വൻ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുത്തി. 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി നിയനിർമാണം നടത്തുകയും ചെയ്തു. നിയമത്തിൽ ഭേദഗതി വരുത്തിയ ശേഷം ഇത്തരം കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് 25 വർഷം ജയിൽ ശിക്ഷ ലഭിച്ച്, ജയിലിൽ കഴിയുന്നവരുടെ കൂട്ടത്തിൽ ഒട്ടേറെ മലയാളികളുമുണ്ട്. യുഎഇ നിയമമനുസരിച്ച് മനുഷ്യക്കടത്തും വലിയ കുറ്റമാണ്. ഇരുപത്തിയഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മനുഷ്യക്കടത്ത് പല ഉദ്ദേശ്യങ്ങളുമായാണ്.
ഒന്ന്–നിർബന്ധിത വേശ്യാവൃത്തി. രണ്ട്–അവയവങ്ങൾ വിൽപന നടത്തുന്നതിന്. മൂന്ന്–നിർബന്ധിച്ച് ജോലി എടുപ്പിക്കുന്നതിന്. ഇതിൽ ഏതിന് വേണ്ടിയും ആളെ കടത്തിക്കൊണ്ടുവന്നാൽ ജീവപര്യന്തം തടവ് ലഭിക്കുന്ന കുറ്റകൃത്യമായിട്ടാണ് യുഎഇ മനുഷ്യക്കടത്ത് നിയമത്തിൽ പ്രതിപാദിക്കുന്നത്. അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പ് ജയിൽശിക്ഷയും ഒരു ലക്ഷം ദിർഹം പിഴയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റമാണ്. പൊലീസും പ്രോസിക്യൂഷനും കോടതികളും വളരെ ഗൗരവത്തോടെയാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്. എവിടെയെങ്കിലും ഇത്തരത്തിൽ അനാശാസ്യ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ വിവരം അറിയിക്കണം. ഫോൺ: 999.
ചതിയിൽപ്പെന്നവരുടെ എണ്ണം പെരുകുന്നു പെൺകുട്ടികളും യുവതികളും വീണ്ടും ചതിച്ചുഴിയിൽ പതിക്കാൻ പ്രധാനകാരണം ലോകത്തെക്കുറിച്ചുള്ള അജ്ഞതയാണ്. വിദേശത്ത് ജോലി ചെയ്യാനുള്ള അതിയായ ആഗ്രഹവുംകാരണമാകുന്നു. വീസ നൽകാമെന്ന് ആരെങ്കിലും പറയുന്നത് കേട്ടാൽ ഉടൻ ഏതു രാജ്യത്തേക്കാണ്, എന്ത് തൊഴിലാണ്, ഏത് സ്ഥാപനത്തിലേയ്ക്കാണ് എന്നൊന്നും അന്വേഷണം നടത്താതെ ഒറ്റചോദ്യത്തിൽ അന്വേഷണം അവസാനിപ്പിക്കും: ശമ്പളം എത്ര ലഭിക്കും എന്നതാണ് ആ ചോദ്യം.
ശമ്പളത്തേക്കാൾ ഉപരിയായി ചെല്ലുന്ന രാജ്യത്തെപ്പറ്റിയും സ്ഥാപനത്തേക്കുറിച്ചും ഏതു തരത്തിലുള്ള ജോലിയാണ് ലഭിക്കാൻ പോകുന്നത് എന്നതും വ്യക്തമായി മനസ്സിലാക്കണം. അല്ലാതെയുള്ള എടുത്തുചാട്ടം നല്ലതിനല്ല. ഇന്നത്തെ അവസ്ഥയിൽ ഏതു കമ്പനിയേക്കുറിച്ചുള്ള വിവരവും നിഷ്പ്രയാസം ലഭ്യമാണ്.
ഒന്ന്– വീസ നൽകുന്ന കമ്പനിയേതാണ് രണ്ട്– എത്ര വർഷമായി ഇൗ കമ്പനി പ്രവർത്തിക്കുന്നു മൂന്ന്– മാനേജ്മെൻ്റ് ഏത് രാജ്യക്കാരാണ് നാല്– വാഗ്ദാനം നൽകുന്ന കമ്പനിയിൽ തന്നെയാണോ ജോലി അഞ്ച്– ആളുകളെ മറ്റു കമ്പനികളിലേയ്ക്ക് സപ്ലൈ ചെയ്യുന്ന കമ്പനിയിലേക്കാണോ പോകുന്നത് ആറ്– ശമ്പള കുടിശ്ശിക വരുത്തുന്ന കമ്പനിയാണോ ഏഴ്– എത്ര തൊഴിലാളികൾ ജോലി ചെയ്യുന്നു തുടങ്ങിയ വിവരങ്ങളും മനസിലാക്കിയിരിക്കുന്നത് ചൂഷണത്തിൽ അകപ്പെടാതിരിക്കുന്നതിന് സഹായകമാകും. റിക്രൂട്ടിങ് ഏജൻസികൾ വഴി വീസ ലഭിക്കുന്നവരായാലും ഇത്തരത്തിലുള്ള അന്വേഷണങ്ങൾ നടത്തുന്നത് ഉചിതമാണ്.
ഇരകൾക്ക് സമാശ്വാസവുമായി യുഎഇ പദ്ധതികൾ മനുഷ്യക്കടത്ത് സംഘത്തിൻ്റെയും പെൺവാണിഭക്കാരുടെയും കെണിയിൽപ്പെട്ട് ദുരിതത്തിലാകുന്ന ഇരകളെ ആശ്വസിപ്പിക്കാനും അവരെ സമാധാനപരമായ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനും മനോവീര്യം വീണ്ടെടുക്കാനും ഒട്ടേറെ പദ്ധതികൾ യുഎഇ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ചൂഷണത്തിരയായ സ്ത്രീകൾക്ക് പ്രത്യേക കൗൺസിലിങ് ഏർപ്പെടുത്തുകയും അവരെ അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കുകയും ചെയ്യുന്നു. പിന്നീട്, അവരെ നാട്ടിലേയ്ക്ക് കയറ്റിവിടാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തും ആവശ്യമായ സംരക്ഷണം നൽകിയും ബോധവത്കരണം നടത്തിയും അവരുടെ മാനസിക നില മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുത്തും പുതു ജീവിതം നൽകുന്നു.
ഇന്ത്യൻ എംബസിയും കോൺസുലേറ്റും തണലൊരുക്കുന്നതായി സ്ഥാനപതിയും കോൺസൽ ജനറലും കൊടിയ വഞ്ചനയിൽപ്പെട്ട് ഇന്ത്യയിൽ നിന്ന് യുഎഇയിലെത്തി പെൺവാണിഭ കേന്ദ്രങ്ങളില്‍ പീഡനമേറ്റ് കഴിയുന്ന പെൺകുട്ടികൾക്കും യുവതികൾക്കും സഹായവുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും എന്നും മുന്നിലുണ്ടെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സൂരിയും കോൺസൽ ജനറൽ വിപുലും പറഞ്ഞു. ഇവരെ താത്കാലികമായി പാർപ്പിക്കാൻ ഷെൽട്ടറുകളൊരുക്കിയിട്ടുണ്ട്. പ്രതിവർഷം അബുദാബിയിലെ ഇന്ത്യൻ എംബസി്ക്കും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനും കീഴിലുള്ള ഷെൽട്ടറുകളിൽ ഇരുനൂറോളം പേരെത്തുന്നു. കഴിഞ്ഞ നവംബർ മുതൽ ഇൗ മാസം വരെ 110 പേർ ദുബായിലെ ഷെൽട്ടറിലെത്തി. ഇതിൽ ഭൂരിഭാഗം പേരെയും അവരവരുടെ നാട്ടിലേയ്ക്ക് കയറ്റിവിട്ടു. നിലവിൽ 13 പേർ ഷെൽട്ടറിൽ കഴിയുന്നുണ്ട്. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടികൾ പുരോഗമിച്ച് വരുന്നു. ദുരിതത്തിലാകുന്ന വീട്ടുജോലിക്കാരാണ് ഇവരിൽ കൂടുതലും. പെൺവാണിഭ കേന്ദ്രങ്ങളിൽ നിന്ന ് രക്ഷപ്പെട്ട് വരുന്നവരും ഒട്ടേറെ.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന അനധികൃത ഏജൻസികളാണ് നിരക്ഷരരും നിരാലംബരുമായ പെൺകുട്ടികളേയും യുവതികളേയും ഗൾഫിലേയ്ക്ക കയറ്റിവിടുന്നത്. ഇത്തരത്തിൽ തൊഴിലാളികളേയും അയക്കുന്നുണ്ട്. കേരളത്തിൽ നിന്നും ആന്ധ്രപ്രദേശ്, തെലുങ്കാന, കർണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പേർ ഇത്തരത്തിൽ ഗൾഫിലെത്തുന്നത്. കഴിഞ്ഞ മേയിൽ ന്യൂഡൽഹിയിൽ നടന്ന സ്ഥാനപതിയമാരുടെ യോഗത്തിൽ അനധികൃത ഏജൻസികൾക്കെതിരെ അതാത് സംസ്ഥാന സർക്കാരുടെ നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അഭിപ്രായപ്പെട്ടതായി സ്ഥാനപതി നവ് ദീപ് സിങ് സൂരി പറഞ്ഞു. യുഎഇയിൽ പ്രശ്നങ്ങളിലകപ്പെടുന്ന തൊഴിലാളികൾക്ക് നിയമ സഹായത്തോടൊപ്പം സാമ്പത്തിക സഹായവും എംബസിയും കോൺസുലേറ്റും നൽകും. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈനിൽ ബന്ധപ്പെടണം. ഫോൺ നമ്പർ:
050-4559594, 04 3971222 / 04 3971333 Ext. 216.
Indian Workers Resource Centre 24x7 Toll Free Helpline
Send an SMS with your grievance on
Send your grievances via Email
send your grievances via fax
800 46342 00971 55 870 372
help@iwrcuae.in 00971 4 4307492
യുവതികളെ പറഞ്ഞയക്കുമ്പോൾ ബന്ധുക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏജൻസികളെ കണ്ണടച്ച് വിശ്വസിച്ച് പെൺകുട്ടികളേയും യുവതികളേയും ഗൾഫിലേയ്ക്ക ് പറഞ്ഞയക്കുമ്പോൾ രക്ഷിതാക്കളും ബന്ധക്കളും ചുരുക്കം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീട് ദുഃഖിക്കേണ്ടി വരില്ലെന്ന് സാമൂഹിക പ്രവർത്തക ലൈലാ അബൂബക്കർ പറയുന്നു. പെണ്‍കുട്ടികളെയും യുവതികളും പുറപ്പെടും മുൻപ് ഗൾഫിലുള്ള ബന്ധുക്കളേയോ പരിചയക്കാരേയോ കാര്യം അറിയിക്കുക. ഗൾഫിലെ വിമാനത്താവളങ്ങളിൽ നിന്ന് അവരെ കൂട്ടിക്കൊണ്ടുപോകാൻ ആരെയെങ്കിലും ഏർപ്പാടാക്കുക. ഏത് കമ്പനിയിലേയ്ക്ക് അല്ലെങ്കിൽ സ്ഥാപനത്തിലേയ്ക്കാണ് യുവതികൾ ചെല്ലുന്നതെന്ന് അവരെക്കൊണ്ട് പരിശോധിപ്പിച്ച് ഉറപ്പുവരുത്തുക. ഏജൻസിമാരുടെ ഫോൺ നമ്പരും അവർ പറയുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലവും ഏതാണെന്ന് ഉറപ്പുവരുത്തുക. പന്തികേട് തോന്നിയാൽ, യുവതികളെ ഏജൻസിമാരിൽ നിന്ന് മാറ്റിനിർത്തുക. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ തന്നെ ഗൾഫിൽ അപകടത്തിൽ ചെന്നുചാടി ജീവിതം നശിപ്പിക്കുന്നതിൽ നിന്ന് യുവതികളെ ഒരു പരിധിവരെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് ലൈലാ അബൂബക്കർ പറയുന്നു.