പള്ളികളിലെ ഭണ്ഡാരപ്പെട്ടികളിൽ നിന്ന് പണം മോഷ്ടിക്കുന്ന നാലംഗ അറബ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഭണ്ഡാരപ്പെട്ടി പൊളിച്ചായിരുന്നു ഇവർ പണം മോഷ്ടിച്ചിരുന്നതെന്ന് സിഐഡി ഡയറക്ടർ മേജർ അഹമ്മദ് സെയ്ദ് അൽ നുഎമി പറഞ്ഞു.
പള്ളിയിലെ ശുചീകരണ ജീവനക്കാരനാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന നൽകിയത്. അജ്മാനിലെ പള്ളിയുടെ ഭണ്ഡാരപ്പെട്ടി പൊളിച്ച് പണം മോഷ്ടിച്ചതായും നാലംഗ കൊള്ള സംഘം ജനാലവഴിയാണ് പള്ളിക്കകത്ത് കടന്നതെന്നും ജീവനക്കാരൻ പൊലീസിനെ അറിയിച്ചു.
ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോഴ്സ്മെന്റിന് കീഴിലുള്ളതായിരുന്നു സംഭാവനപ്പെട്ടി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂട്ടുപ്രതികളായ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
എമിറേറ്റിലെ മറ്റു പള്ളികളിൽ നിന്നും ഇതുപോലെ പണം മോഷ്ടിച്ചതായി പ്രതികൾ പൊലീസിന് മൊഴിനൽകി. ഇവരെ പിന്നീട് പ്രോസിക്യൂഷന് കൈമാറി. ചുരുങ്ങിയ സമയം കൊണ്ടാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്. ഇതിന് വേണ്ടി പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥരെ അൽ നുഎമി അഭിനന്ദിച്ചു. സംശയകരമായ സാഹചര്യത്തിൽ ആളുകളെ കണ്ടാൽ ഉടൻ പൊലീസിൽ വിവരമറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് നിർദേശിച്ചു.