ഈ വർഷം കുവൈത്തിൽ പൊതുമേഖലയിലേക്കുള്ള വിദേശികളുടെ റിക്രൂട്ട്മെൻറിൽ ആറു ശതമാനത്തിൻറെ കുറവ്. സ്വദേശികൾക്ക് കൂടുതൽ അവസരം നൽകണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് വിദേശികളുടെ റിക്രൂട്ട്മെൻറ് കുറഞ്ഞത്.
790 വിദേശികളെയാണ് ഈ വർഷം ഇതുവരെ കുവൈത്തിൽ പൊതുമേഖലയിലേക്ക് റിക്രൂട്ട് ചെയ്തത്. അതേസമയം ഈ കാലയളവിൽ 11,516 സ്വദേശികൾക്ക് നിയമനം നൽകി. സ്വകാര്യമേഖലയിൽ 14 ലക്ഷവും പൊതുമേഖലയിൽ 78000 ഉം വിദേശികളാണ് ജോലി ചെയ്യുന്നത്. പൊതുമേഖലയിൽ ജോലി ചെയ്യുന്ന വിദേശികളിൽ 44 ശതമാനവും ആരോഗ്യമേഖലയിലാണ്. വിദ്യാഭ്യാസമേഖലയിൽ 40ശതമാനം പേർ ജോലി ചെയ്യുന്നു. മറ്റെല്ലാ വകുപ്പുകളിലുമായി 16ശതമാനം വിദേശികളുണ്ട്. ഒഴിവുള്ള തസ്തികകളിൽ നിയമനത്തിന് കുവൈത്തികളെ പരിഗണിക്കണമെന്ന് എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും നിർദേശം നൽകിയുട്ടൂണ്ട്. ചില പ്രത്യേക ജോലികൾക്ക് അനിവാര്യമായ അവസരങ്ങളിൽ മാത്രം വിദേശികളെ പരിഗണിച്ചാൽ മതിയെന്നാണ് തീരുമാനം. അതേസമയം വിദേശികളിൽ ഒരു രാജ്യക്കാരുടെയും എണ്ണം സ്വദേശി ജനസംഖ്യയുടെ പത്തുശതമാനം കവിയരുതെന്ന് വ്യവസ്ഥ ചെയ്യുന്ന കരട് ഭേദഗതിബിൽ എം.പിമാർ പാർലമെൻറിൽ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ സ്വദേശി ജനസംഖ്യയെക്കാൾ 10ശതമാനത്തിൽ കൂടുതൽ ഉള്ള രാജ്യക്കാരുടെ എണ്ണം മൂന്നുവർഷത്തിനകം നിയമാനുസൃതം കുറച്ചുകൊണ്ടുവരാൻ ആഭ്യന്തരമന്ത്രാലയം നടപടി സ്വീകരിക്കണമെന്നും ബിൽ നിർദേശിക്കുന്നു.