സൗദിയില്‍ മല്‍സ്യബന്ധനം, ഇടയജോലി, കൃഷി എന്നീ മേഖലകളെ സ്വദേശിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കി. ഈ മേഖലകളില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ തയാറാകാത്ത സാഹചര്യത്തിലാണ് നടപടി.
സൗദി തൊഴില്‍ മന്ത്രാലയമാണ് മല്‍സ്യബന്ധനം, ഇടയജോലി, കൃഷി എന്നീ തൊഴില്‍ മേഖലകളെ സ്വദേശിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കി കൊണ്ട് ഉത്തരവിട്ടത്. ഈ മേഖലകളില്‍ ഓരോ തൊഴിലുടമയ്ക്കും കീഴിലുള്ള നാലു തൊഴിലാളികളെ വീതം വര്‍ക്ക് പെര്‍മിറ്റ് ഫീസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ വനിതാവല്‍ക്കരണം ബാധകമാക്കിയ സ്ഥാപനങ്ങളില്‍ സൗദി വനിതകള്‍ക്കും, സൗദി വനിതകള്‍ക്ക് വിദേശികളായ ഭര്‍ത്താക്കന്‍മാരിലുണ്ടായ പെണ്‍മക്കള്‍ക്കും മാത്രമേ തൊഴില്‍ നല്‍കാവൂ എന്നു മന്ത്രാലയം നിര്‍ദേശിച്ചു.
12.7 ശതമാനമാണ് ഇപ്പോള്‍ സൗദിയിലെ തൊഴിലില്ലായ്മ. 2030ൽ ഇത് ഏഴു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി 19 തൊഴിലുകളിൽ സ്ഥിരം തൊഴിൽ വീസകളും താൽക്കാലിക, സീസൺ വീസകളും അനുവദിക്കുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിർത്തിവെച്ചിട്ടുണ്ട്. ഈ ജോലികള്‍ ചെയ്യുന്ന വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതും നിർത്തിവെച്ചിട്ടുണ്ട്. ഈ തൊഴിൽ മേഖലകൾ സൗദി സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. തൊഴിലില്ലായ്മ വേതനപദ്ധതിയുടെ വ്യവസ്ഥകള്‍ യുവാക്കള്‍ കര്‍ശനമായി പാലിക്കണം. പ്രതിമാസം രണ്ടായിരം റിയാല്‍ വീതം ഒരു വര്‍ഷത്തേക്കായിരിക്കും തൊഴിലില്ലായ്മ വേതനം നല്‍കുക.