പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇന്ത്യയിൽ നിന്ന് ഗൾഫിലേയ്ക്ക് കടത്തുന്നതിനെതിരെ അബുദാബി മുസഫയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശി ഷെയ്ഖ് ജീലാനി ഖാജ മുഹിദ്ദിൻ ഷരീഫ് യുഎഇ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയതിന് പിന്നിൽ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങളാണുള്ളത്.
കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു ആ സംഭവം. സുഹൃത്തുക്കളോടൊപ്പം അബുദാബിയിലെ ഒരു തെക്കേ ഇന്ത്യൻ ബാർ ആൻഡ് റസ്റ്ററൻ്റിൽ എത്തിയതായിരുന്നു ജീലാനി. ഇടയ്ക്കെപ്പോഴോ, ഒരു തെലുങ്ക് പെൺകുട്ടി ഹിറ്റ് തെലുങ്കു പാട്ടിനോടൊപ്പം നൃത്തം ചെയ്യുന്നു. വശ്യ മനോഹരമായ നടനം കണ്ട് പെൺകുട്ടിയെ എല്ലാവരും നേരിട്ട് അഭിനന്ദിച്ചു. അങ്ങനെ പെൺകുട്ടിയുമായി പരിചയത്തിലായി. തെലുങ്കന്മാർ ആണെന്നറിഞ്ഞതോടെ അവൾ തൻ്റെ ടെലിഫോൺ നമ്പർ എല്ലാവർക്കും കൈമാറി. അങ്ങനെ എല്ലാവരുമായും അവൾ സൗഹൃദമുണ്ടാക്കി. തന്റെ ജില്ലയായ ഗുണ്ടൂരിലെ സ്വന്തം ഗ്രാമ നിന്നുള്ളയാളാണ് ജീലാനി എന്നറിഞ്ഞപ്പോൾ പെൺകുട്ടി ഇൗ യുവാവുമായി കൂടുതലടുത്തു.അപ്പോഴാണ് അവൾ തന്റെ വളരെ പരിതാപകരമായ അവസ്ഥ തുറന്നുപറയുന്നത്.
സഹോദരിമാരുടെ വിദ്യാഭ്യാസമടക്കമുള്ള ഭാരിച്ച വീട്ടു ചെലവുകൾക്ക് വഴിതേടിയാണ് പെൺകുട്ടി യുഎഇയിലെത്തിയത്. ചെറുപ്പത്തിൽ കുറച്ചുനാൾ നൃത്തം പഠിച്ചിരുന്നതിനാൽ, ബാറിൽ നർത്തകിയായിട്ടായിരുന്നു വന്നത്. എന്നാൽ, തൊഴിലുടമയുടെ സ്വഭാവം മാറാൻ ഏറെ നാൾ വേണ്ടിവന്നില്ല. അയാളും ബാർ മാനേജരുമെല്ലാം ചേർന്ന് അവളെ അനാശാസ്യത്തിന് നിർബന്ധിച്ചു. രാത്രി നൃത്തവും പകൽ അനാശാസ്യവും എന്നതായിരുന്നു ഉടമയുടെ നിലപാട്. അനാശാസ്യത്തിന് വഴങ്ങാത്തപ്പോൾ കഠിനമായി മർദിച്ചു. ഇപ്പോഴും മർദനം തുടരുന്നു. അവളുടെ കദനകഥ കേട്ടതോടെ ജീലാനി പെൺകുട്ടിയുമായി അടുത്തു. തന്നെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി വിവാഹം കഴിക്കണമെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം. വിശദ വിവരങ്ങൾ തന്നാൽ, എംബസിയിലും പൊലീസിലും പരാതി നൽകാം എന്ന് ജീലാനി പറഞ്ഞപ്പോൾ, അവൾ തൊഴിലുടമയെ ഭയന്ന് അതിന് തയ്യാറായില്ല. യാതൊരു തരത്തിലുള്ള പ്രശ്നവുമുണ്ടാക്കാതെ തന്നെ രക്ഷപ്പെടുത്തണമെന്നായിരുന്നു അവളുടെ കരഞ്ഞുകൊണ്ടുള്ള അഭ്യർഥന. ഇതനുസരിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ ബാർ മാനേജരെ ജീലാനി ബന്ധപ്പെട്ടു. തങ്ങൾക്ക് ചെലവായ പണം തന്നാൽ വിട്ടുതരാം എന്നായിരുന്നു മറുപടി. ആവശ്യപ്പെട്ട പണം ജീലാനി നൽകി. ഇൗ വർഷം ജനുവരിയിൽ പെൺകുട്ടിയെ ആന്ധ്രപ്രദേശിലേയ്ക്ക് തിരിച്ചയക്കുമെന്നായിരുന്നു കരാർ. പക്ഷേ, അവൾ തിരിച്ചുപോയില്ല. വീസ റദ്ദാക്കാൻ മാനേജർ കൂട്ടാക്കുന്നില്ലെന്നായിരുന്നു പെൺകുട്ടി അറിയിച്ചത്. മാനേജരോട് ജീലാനി സംസാരിച്ചപ്പോൾ, അയാള്‍ പലതും പറഞ്ഞ് ഒഴിഞ്ഞുമാറി. ജീലാനി നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അയാൾ കൈമലർത്തി. എന്നാൽ, അവര്‍ക്കെതിരെ ഒന്നും ചെയ്യാൻ ജീലാനിക്ക് സാധിച്ചില്ല. പയ്യെപ്പയ്യെ പെൺകുട്ടി ജീലാനിയുടെ ഫോൺ എടുക്കാതെയായി. ഒരിക്കൽ അവൾ ജീലാനിയെ തിരിച്ചുവിളിച്ചു. മാനേജരുടെ നിർബന്ധപ്രകാരം കാശ് പിടുങ്ങാൻ വേണ്ടി താൻ നടത്തിയ നാടകമായിരുന്നു പ്രേമമെന്നായിരുന്നു അവളുടെ വാക്കുകൾ. പക്ഷേ, തനിക്ക് ഇപ്പോൾ താങ്കളോട് ശരിക്കും പ്രണയമുണ്ടെന്നും ഇവിടെ നിന്ന് രക്ഷപ്പെട്ടാൽ തീർച്ചയായും താങ്കളെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും അവളറിയിച്ചു. എന്നാൽ, പെൺകുട്ടി ഇപ്പോഴും അവിടെ തന്നെ പീഡനമേറ്റ് വാങ്ങി കഴിയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ജീലാനി നാട്ടിലേയ്ക്ക് പോയി പെൺകുട്ടിയുടെ വീട്ടിൽ ചെന്നപ്പോൾ ദാരിദ്ര്യത്തിൽ വലയുന്ന കുടുംബത്തെയാണ് കണ്ടത്. തന്റെ മകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചൊന്നും ആ പാവം അമ്മയ്ക്ക് അറിയില്ലായിരുന്നു. വീട്ടിലുണ്ടായിരുന്ന ഫൊട്ടോ ആൽബം കണ്ടപ്പോഴാണ് പെൺകുട്ടിയുടെ പ്രായം ജീലാനിക്ക് മനസിലായത്. എസ്എസ്എൽസിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അമ്മയും അമ്മാവന്മാരും ചേർന്ന് അവളെ ഗൾഫിലേയ്ക്കയച്ചത്. ഹോട്ടലിൽ മികച്ച ജോലിയും ശമ്പളവുമെന്നായിരുന്നു ഏജൻ്റ് പറഞ്ഞിരുന്നത്. എന്നാൽ, തുച്ഛമായ വരുമാനമേ അവൾക്ക് ലഭിച്ചുള്ളൂ.
പക്ഷേ, ജീലാനിയുടെ മനസിനെ അലട്ടിയ പ്രശ്നം മറ്റൊന്നായിരുന്നു– എങ്ങനെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒറ്റയ്ക്ക് വിദേശത്തേയ്ക്ക് അയച്ചത്?. ഇതേക്കുറിച്ചുള്ള അന്വേഷണത്തിൽ ജീലാനിക്ക് ഞെട്ടിപ്പിക്കുന്ന കുറേ വിവരങ്ങൾ ലഭിച്ചു. ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് കുട്ടികൾ പ്രതിവർഷം ഗൾഫിലേയ്ക്ക് പോയിക്കൊണ്ടിരിക്കുന്നു. ഇവരെ കയറ്റിയയക്കുന്ന മാഫിയ എല്ലായിടത്തും പ്രവർത്തിക്കുന്നുണ്ട്. പാസ്പോർടിൽ വയസ്സ് തിരുത്തിയാണ് ഇത് സാധ്യമാക്കുന്നത്. എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പിന്തുണ ഇതിന് വഴിയൊരുക്കുന്നു. ഇതെല്ലാം വിശദീകരിച്ച് ജീലാനി ഗുണ്ടൂർ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും ഇൗ വിഷയത്തിൽ കാര്യമായ അന്വേഷണം നടന്നില്ല. ഇതേ തുടർന്ന് അബുദാബിയിലെത്തിയ അദ്ദേഹം എംബസിയെ സമീപിക്കുകയായിരുന്നു. എംബസിയിൽ നിന്ന് എന്തെങ്കിലും നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീലാനി, ഇപ്പോഴും. അതോടൊപ്പം, അബുദാബിയിലെ ബാർ ആൻഡ് റസ്റ്ററൻ്റിൽ കഴിയുന്ന തൻ്റെ പ്രിയ സഖിയെ രക്ഷിക്കണമെന്ന അദമ്യമായ ആഗ്രഹവും. ഇതിനായി മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടം തുടരാൻ തന്നെയാണ് ജീലാനിയുടെ തീരുമാനം. അതിന് ഇവിടുത്തെ മറ്റു സാമൂഹിക പ്രവർത്തകരുടെ പിന്തുണ ഇൗ ചെറുപ്പക്കാരൻ തേടുന്നു.
അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളിക്ക് ഏറെ പറയാനുണ്ട്..
മികച്ച ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിദേശരാജ്യങ്ങളിലെത്തിച്ച് അനാശാസ്യത്തിന് ഉപയോഗിക്കുന്നതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ വളരെ വർഷങ്ങളായി ഇടതടവില്ലാതെ ദുബായിലെ അറിയപ്പെടുന്ന അഭിഭാഷകനായ അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ മുന്നിലെത്തുന്നു. ഒട്ടേറെ സ്ത്രീകൾ പെൺവാണിഭ സംഘങ്ങളുടെ കെണിയിലകപ്പെട്ട് നരകതുല്യ ജീവിതം നയിക്കുന്നതായി അദ്ദേഹം പറയുന്നു.
നെടുമങ്ങാട്ടുകാരിയായ 38 വയസുകാരിയെ മലപ്പുറം സ്വദേശിയായ ഒരാൾ ബേബി സിറ്റിങ്ങിലേയ്ക്കുള്ള വീസയിൽ കൊണ്ടുവന്നു ചതിയിൽപ്പെടുത്തിയതാണ് അദ്ദേഹത്തിൻ്റെ ഒാർമയിലെത്തുന്ന ആദ്യ സംഭവം. യുവതിയെ ഇവിടുത്തെ ഏജൻ്റ് വിമാനത്താവളത്തിൽ സ്വീകരിച്ച് അയാളുടെ സ്വകാര്യ മുറിയിൽ കൊണ്ടുപോയി. രാത്രി അവിടെ താമസിപ്പിച്ച് അവിഹിത ബന്ധത്തിന് നിർബന്ധിച്ചപ്പോൾ യുവതി വഴങ്ങിയില്ല. അവർ ബഹളുമുണ്ടാക്കിയപ്പോൾ അയാൾ പിന്തിരിഞ്ഞു. പിന്നീട്, ഭക്ഷണത്തോടൊപ്പം അരിഷ്ടമാണെന്ന് പറഞ്ഞ് മദ്യം കഴിപ്പിക്കാൻ ശ്രമിച്ചു. ചതി മനസ്സിലാക്കിയ യുവതി ഭക്ഷണം കഴിക്കാതെ ചെറുത്തുനിന്നു. ഇതേതുടർന്ന് ആദ്യ ദിവസം അയാൾ തിരിച്ചുപോവുകയും രണ്ടാം ദിനം പകൽ യുവതിയെ കീഴ്പ്പെടുത്തുകയും ചെയ്തു. നിസഹായയായ യുവതി പീഡനമേറ്റ് ഒരാഴ്ച അതേ മുറിയിൽ താമസിക്കേണ്ടി വന്നു. പിന്നീട് അവരെ മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി അനാശാസ്യത്തിന് പ്രേരിപ്പിച്ചു. പീഡനങ്ങൾ സഹിച്ചുകൊണ്ടിരുന്നപ്പോഴൊക്കെയും അവരുടെ ചിന്ത എങ്ങനെ രക്ഷപ്പെടും എന്നതായിരുന്നു. ഒടുവിൽ, ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകും വഴി യുവതി ഒാടി രക്ഷപ്പെട്ടു. മറ്റു ചിലരുടെ സഹായത്തോടെ ഷംസുദ്ദീൻ കരുനാഗപ്പള്ളിയെ ബന്ധപ്പെട്ടു. അദ്ദേഹത്തിൻ്റെ ഇടപെടലിനെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റിൻ്റെ സഹായത്തോടെ നാട്ടിലേയ്ക്ക് കയറ്റി വിടുകയും ചെയ്തു. ഇൗ യുവതി പറഞ്ഞതനുസരിച്ച് പെൺവാണിഭ സംഘത്തലവനായ മലപ്പുറത്തുകാരന് അജ്മാനിലും ഷാർജയിലുമടക്കം വിവിധ സ്ഥലങ്ങളിൽ അനാശാസ്യ കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തി. സ്ത്രീകളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് ആഴ്ചതോറും മാറ്റിയാണ് ബിസിനസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പോലും ഇവരുടെ ഇരകളാണ്. ഇൗ കേസിൽ ഷംസുദ്ദീൻ കേരളത്തിൽപ്പോയി. അന്ന് ദക്ഷിണ മേഖലാ എെജി ആയിരുന്ന പത്മകുമാറിനെ നേരിട്ട് കണ്ട് യുവതിയുടെ സാന്നിധ്യത്തിൽ പരാതി നൽകി. ഉടൻ തന്നെ എെജി പരാതി നെടുമങ്ങാട് പൊലീസിന് കൈമാറി. പൊലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. തുടർന്ന് കേസന്വേഷണം ആരംഭിച്ചു.
പെൺവാണിഭ സംഘത്തിന്റെ കയ്യിലകപ്പെട്ട പത്തനംതിട്ട സ്വദേശിയായ യുവതി പീഡനങ്ങൾക്കിരയായതാണ് മറ്റൊരു സംഭവം. യുവതിയെ താമസിപ്പിച്ചിരുന്ന കെട്ടിടത്തിനടുത്തെ കഫ്റ്റീരിയ ഡെലിവറിബോയി ഭക്ഷണസാധനങ്ങളുമായി അവിടെ ചെന്നപ്പോൾ വാതിൽ തുറന്ന യുവതി ഒാടി രക്ഷപ്പെടുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ച് നാട്ടുകാരനായ ഒരാൾ വാഹനവുമായി എത്തി അവരെ രക്ഷപ്പെടുത്തി. അയാൾ ഷംസുദ്ദീൻ കരുനാഗപ്പള്ളിയെ വിളിച്ച് കാര്യങ്ങൾ വിശദമാക്കുകയും സഹായം അഭ്യർഥിക്കുകയും ചെയ്തു. ഇൗ യുവതിയെ പിന്നീട് ഇന്ത്യൻ കോൺസുലേറ്റിൽ ഏൽപിച്ചു. തുടർന്ന് നാട്ടിലേയ്ക്ക് കയറ്റിവിട്ടു.
തിരുവന്തപുരത്തുകാരിയായ ഒരു യുവതി അനാശാസ്യ സംഘത്തിൻ്റെ കയ്യിലകപ്പെടുകയും പിന്നീട് അവിടെ നിന്ന് രക്ഷപ്പെടുകയും നാട്ടിൽപോകാൻ സഹായമഭ്യർഥിക്കുകയും ചെയ്ത സംഭവവും ഷംസുദ്ദീൻ ഒാർക്കുന്നു. ഇൗ യുവതിയെ ആദ്യം കൊണ്ടവന്നയാളെ വിളിച്ച് പാസ്പോർട് മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടു. പാസ്പോർട് സൂക്ഷിച്ചിരുന്ന മുറി സിഎെഡി പരിശോധിച്ച് എല്ലാ പാസ്പോർടുകളും കൊണ്ടുപോയെന്നായിരുന്നു ലഭിച്ച മറുപടി. ഇതേതുടർന്ന് സിഎെഡിയോട് യുവതി തന്റെ ദൈന്യകഥ വിവരിച്ചപ്പോൾ പാസ്പോർട് തിരികെ ലഭിച്ചു. അവരും പിന്നീട് നാട്ടിലേയ്ക്ക് മടങ്ങി.
ഉയർന്ന വിദ്യാഭ്യാസമുള്ള യുവതികളെ പോലും ഇത്തരം സംഘങ്ങൾ വശീകരിച്ച് തങ്ങളുടെ കേന്ദ്രത്തിലെത്തിക്കുന്നു എന്നതാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്ന് ഷംസുദ്ദീൻ കരുനാഗപ്പള്ളി പറയുന്നു. ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് വീസ നൽകി കൊണ്ടുവന്നിട്ട് സംഘത്തലവന്മാർ ഉപയോഗിച്ച ശേഷം അനാശാസ്യ കേന്ദ്രങ്ങളിലേയ്ക്ക് തള്ളിയ ഒട്ടേറെ സംഭവങ്ങൾ വേറെയുമുണ്ട്. ഒരിക്കൽ ഒരു മലയാളി നഴ്സും ബിഎഡ് ബിരുദധാരിയായ ഒരു ടീച്ചറും അദ്ദേഹത്തെ വിളിച്ച് സഹായം അഭ്യർഥിച്ചു.