ഹജ് നിർവഹിക്കാൻ ബ്രിട്ടനിൽ നിന്നു സൈക്കിളിൽ യാത്ര തിരിച്ച സംഘം മദീനയിലെത്തി. മൂവായിരത്തിലേറെ കിലോമീറ്റർ സൈക്കിളിൽ താണ്ടിയാണ് ഏഴംഗസംഘം സൗദിയിലെത്തിയത്. ഇൗസ്റ്റ് ലണ്ടനിൽ നിന്ന് ആറാഴ്ച മുൻപാണ് യാത്ര പുറപ്പെട്ടത്. ഫ്രാൻസ്, സ്വിറ്റ്സർലണ്ട്, ജർമനി, ആസ്ട്രിയ, ഇറ്റലി, ഗ്രീസ്, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ വഴിയാണ് സൗദിയിലേക്ക് പ്രവേശിച്ചത്. ഇസ്‌ലാമിന്റെ മാനവിക മുഖം ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സാഹസികമായി ഹജ് യാത്രക്ക് പുറപ്പെട്ട സംഘത്തിന് സിറിയൻ ദുരിതാശ്വാസത്തിനുള്ള ധനസമാഹരണവും പ്രധാന ലക്ഷ്യമാണ്.
ഒരുദശലക്ഷം ബ്രിട്ടീഷ് പൗണ്ട് സമാഹരിക്കാനാകുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ. ആദ്യമായാണ് ബ്രിട്ടനിൽ നിന്ന് സൈക്കിളിൽ സംഘമായി ഹജിനെത്തുന്നത്. കരമാർഗം സഞ്ചരിക്കാൻ കഴിയാത്തിടങ്ങളിൽ വിമാനത്തിലും കപ്പലിലും കയറി യാത്ര പൂർത്തിയാക്കി. സംഘത്തിലെ ആരും പ്രഫഷനൽ സൈക്കിളിസ്റ്റുകൾ അല്ല. യാത്ര ചെയ്ത് വന്ന രാജ്യങ്ങളിലെ സൈക്കിളിങ് ഗ്രൂപ്പുകളും മറ്റുസന്നദ്ധ, ആത്മീയ കൂട്ടായ്മകളും ഇവർക്ക് സ്വീകരണങ്ങൾ ഒരുക്കിയിരുന്നു. പ്രവാചക നഗരിയിൽ ഏതാനും ദിവസം തങ്ങിയശേഷം ഇവർ ജിദ്ദ വഴി ഹജിനായി മക്കയിലേക്ക് പോകും.