ഗള്‍ഫില്‍ മലയാളികളുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ കോഴിക്കോടു സ്വദേശിനിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടക്കി അയച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേണ്ടി ജീവിതസ്വപ്‌നങ്ങളുമായി ഗള്‍ഫ് നാടുകളിലെത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകളാണ് പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ പെടുന്നത്. കേരളത്തിലടക്കം ഏജന്റുമാരെ ഏര്‍പ്പെടുത്തിയാണ് സെക്‌സ് റാക്കറ്റുകള്‍ വലവിരിക്കുന്നത്. ഇതില്‍ കുരുങ്ങി ഗള്‍ഫിലെത്തുകയും മാനസികവും ശാരീരികവുമായ പീഡനമേറ്റ് നരകതുല്യം ജീവിക്കുകയും ചെയ്യുന്ന ഒട്ടേറെ പാവപ്പെട്ട പെണ്‍കുട്ടികളും യുവതികളുമുണ്ട്. തങ്ങളെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെയാണ് ഇവര്‍ കഴിയുന്നത്. അത്തരക്കാരുടെയും രക്ഷപ്പെട്ടവരെയും രക്ഷപ്പെടുത്തിയവരെയും കുറിച്ചുമുള്ള പരമ്പര ആരംഭിക്കുന്നു: അനാശാസ്യം: അഡ്ഡ എന്നറിയപ്പെടുന്ന രഹസ്യ കേന്ദ്രങ്ങളില്‍
മികച്ച തൊഴില്‍ വാഗ്ദാനം ചെയ്ത് ഗള്‍ഫിലേയ്ക്ക് കൊണ്ടുവന്ന് പെണ്‍വാണിഭ സംഘങ്ങള്‍ക്ക് പെണ്‍കുട്ടികളെ വില്‍ക്കുന്ന സംഭവങ്ങള്‍ ഇപ്പോഴും വ്യാപകമാണ്. കഴിഞ്ഞ ദിവസം യുഎഇയിലെ അല്‍ഐനില്‍ നിന്ന് കോഴിക്കോട് സ്വദേശിനിയായ യുവതിയെ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ നാട്ടിലേയ്ക്കയച്ചതോടെയാണ് ഒട്ടേറെ ജീവിതങ്ങള്‍ കശക്കിയെറിഞ്ഞ ഈ വിഷയം വീണ്ടും വാര്‍ത്തകളിലിടം പിടിച്ചത്. ഇതിന്റെ ചൂടാറും മുന്‍പേ, ദുബായില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് യുഎഇ സ്വദേശികളെയും നാല് ഏഷ്യക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ആറ് സ്ത്രീകളെയടക്കം ഏഴ് പേരെ കൊള്ളയടിക്കുകയും പെണ്‍വാണിഭ കേന്ദ്രത്തില്‍ ഒരു യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തതാണ് ഇവരുടെ പേരിലുള്ള കുറ്റം. അഡ്ഡ എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള രഹസ്യ കേന്ദ്രങ്ങളില്‍ താമസിപ്പിച്ചാണ് പെണ്‍കുട്ടികളെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നത്. കേരളത്തിന്റെ തനി നാട്ടുമ്പുറങ്ങളില്‍ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ്, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, റഷ്യ, മറ്റു അവികസിത യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്. ചൈനയില്‍ നിന്നുപോലും ഇത്തരത്തില്‍ ആളുകളെത്തുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും ചതിക്കപ്പെട്ട് ഇവിടെ എത്തുന്നവര്‍ തന്നെ. അതേസമയം, എല്ലാം അറിഞ്ഞും വരുന്നവരുമുണ്ട്. വീസയ്ക്കും വിമാന ടിക്കറ്റിനും ലക്ഷത്തിലേറെ രൂപ വീസ, വിമാന ടിക്കറ്റ് എന്നിവിയ്ക്കായി ലക്ഷത്തിലേറെ രൂപ നല്‍കിയാണ് പെണ്‍കുട്ടികള്‍ ഗള്‍ഫിലേയ്ക്ക് വരുന്നത്.
തൊഴില്‍ വീസ എന്ന് പറഞ്ഞ് സന്ദര്‍ശക വീസയാണ് മിക്കവര്‍ക്കും ലഭിക്കുന്നത്. പക്ഷേ, ഇത് തിരിച്ചറിയാനുള്ള വിദ്യാഭ്യാസം പലര്‍ക്കും ഇല്ലാതെ പോകുന്നു. വീട്ടുജോലി, ആശുപത്രി, ബ്യൂട്ടി സെന്ററുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സഹായി, ശുചീകരണ തൊഴിലാളി തുടങ്ങിയ ജോലികളാണ് ഏജന്റുമാര്‍ വാഗ്ദാനം ചെയ്യുന്നത്. പുരുഷന്മാരായി ആരുമില്ലാത്ത കുടുംബങ്ങളിലെ ദാരിദ്ര്യവും കഷ്ടപ്പാടും അകറ്റാനായി ഇറങ്ങിത്തിരിക്കുന്ന പെണ്‍കുട്ടികളും യുവതികളും പക്ഷേ, പുറപ്പെടും മുന്‍പ് തങ്ങളെവിടേയ്ക്കാണ് ചെല്ലുന്നതെന്ന് കാര്യമായി ചിന്തിക്കാനോ ചികഞ്ഞുനോക്കാനോ ശ്രമിക്കാറില്ല. ഇതാണ് ഏജന്റുമാര്‍ മുതലെടുക്കുന്നതും. ഗള്‍ഫിലെത്തിയാല്‍ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ കൊണ്ടുപോകുന്ന അനാശാസ്യ കേന്ദ്രങ്ങളിലേയ്ക്കാണ്. അനാശാസ്യ കേന്ദ്രങ്ങളെന്ന് പറയുമ്പോള്‍ അത് പ്രത്യേക സ്ഥലമൊന്നുമല്ല. വില്ലകള്‍, ബഹുനില കെട്ടിടങ്ങളിലെ അപാര്‍ട്‌മെന്റുകള്‍ എന്നിവ ഇതിനായി ഉപയോഗിക്കുന്നു. പലപ്പോഴും ഇതിന് മേല്‍നോട്ടം വഹിക്കുന്നത് സ്ത്രീകളാണ്. ഡാര്‍ലിങ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.
ആദ്യം രാജകീയ സ്വീകരണമാണ് പെണ്‍കുട്ടികള്‍ക്ക് ലഭിക്കുക. പിന്നീട്, തങ്ങളുടെ ജോലി എന്താണെന്ന് അറിയുന്നതോടെ അനിഷ്ടം പ്രകടിപ്പിക്കുകയും പ്രരിരോധിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചുമൊക്കെ സമ്മതിപ്പിക്കുന്നു. സംഘം ഇവരുടെ ശരീരം വിറ്റ് വന്‍തുക സമ്പാദിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതു തുച്ഛമായ സംഖ്യ. നിത്യേന പത്തിലേറെ പേരെ നേരിടേണ്ടി വരുന്ന പെണ്‍കുട്ടികളും യുവതികളും പിന്നീട്, എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ടെങ്കിലും ഭാഗ്യഹീനരായവര്‍ ഇതില്‍ പെട്ടു പോകുക തന്നെ ചെയ്യും.