മക്ക : അനുമതി പത്രമില്ലാതെ ഹജ് നിർവഹിക്കാനായി മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 95,400 പേരെ മക്കയിലേക്കുള്ള വിവിധ അതിർത്തികളിൽ നിന്ന് തിരിച്ചയച്ചതായി ഹജ് സുരക്ഷാ സേന കമാൻഡർ ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബി അറിയിച്ചു. മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽനിന്നും മക്കയിലേക്കുള്ള റോഡുകളിലെ ചെക്ക് പോയിന്റുകളിൽനിന്നും ജൂലൈ 19നും ഓഗസ്റ്റ് 12നുമിടയിലാണ് ഇത്രയും പേരെ തിരിച്ചയച്ചത്. 47,700 വാഹനങ്ങളെയും ഇതിനകം മക്കയിൽ പ്രവേശിക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു. ഹജ് അനുമതി പത്രമില്ലാത്തവരുമായി എത്തിയ വാഹനങ്ങളും ജോലി ആവശ്യാർഥം മക്കയിൽ പ്രവേശിക്കാൻ പ്രത്യേക അനുമതിപത്രം സമ്പാദിക്കാത്തവരുടെ വാഹനങ്ങളുമാണ് തിരിച്ചയച്ചത്.
ഹജ് വേളയിൽ അനധികൃതമായി മക്കയിലേക്ക് കടക്കുന്നവരെ നിയന്ത്രിക്കാനും പിടികൂടാനും മക്കയിലും മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും വിപുലമായ സംവിധാനമാണ് സുരക്ഷാവകുപ്പുകൾ ഒരുക്കിയിരിക്കുന്നത്. ഹജ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് സുരക്ഷാ വകുപ്പുകൾ എല്ലാവിധ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. ഹജ് നിയമങ്ങൾ ലംഘിക്കുന്നതിനും ഹജിന്റെ പവിത്രത ലംഘിക്കുന്നതിനും ആരെയും അനുവദിക്കില്ല. നിയമ ലംഘകരെയും ഹജ് അനുമതിപത്രമില്ലാത്തവരെയും നിയമ ലംഘകരായ തീർഥാടകരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്നവരെയുംപിടികൂടി ശിക്ഷാ നടപടികൾ സ്വീകരിക്കും.
നിയമം ലംഘിച്ച് ഹജ് നിർവഹിക്കുന്നവരെ കണ്ടെത്താൻ പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ വിരലടയാളങ്ങൾ പരിശോധിക്കും. മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കുമുള്ള റോഡുകളും മരുഭൂപാതകളും ശക്തമായി നിരീക്ഷിക്കും. മക്കയുടെ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ച ക്യാമറ ശൃംഖലയും ഇതിന് പ്രയോജനപ്പെടുത്തും. നിയമാനുസൃതം ഹജ് നിർവഹിക്കുന്നവർക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിന് സൗദി പൗരന്മാരും വിദേശികളും സുരക്ഷാ വകുപ്പുകളുമായി സഹകരിക്കണം. ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്നവർ നിയമ, വ്യവസ്ഥകൾ പാലിക്കണമെന്ന് ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബി അഭ്യർത്ഥിച്ചു.
ഹജ് നിയമ ലംഘകർക്ക് 50000 റിയാൽ (ഏകദേശം എട്ടര ലക്ഷം രൂപ) വരെ ഒരു തീർത്ഥാടകന്റെ പേരിൽ പിഴ ഈടാക്കുമെന്നും ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ഹജ് സുരക്ഷാസേന കമാൻഡർ മുന്നറിയിപ്പ് നൽകി.അനുമതിപത്രമില്ലാതെ ഹജിനെത്തിയ ഒരു വിദേശിയെ കഴിഞ്ഞ ദിവസം പിടികൂടി നാടുകടത്തിയെന്നും അയാൾക്ക് 10 വർഷത്തേക്ക് സൗദിയിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായും സൗദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചു.
കപ്പൽ മാർഗമുള്ള ഹജ് തീർഥാടകരുടെ ആദ്യ സംഘം ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തെത്തി . സുഡാനിലെ സുവാകിൻ തുറമുഖത്തു നിന്നുള്ള "മവദ്ദ" എന്ന കപ്പലിൽ 480 ഹജ് തീർഥാടകരാണുണ്ടായിരുന്നത്. ഇവരിൽ 228 പേർ പുരുഷന്മാരും 252 പേർ സ്ത്രീകളുമാണ്. ജിദ്ദയിലെ ഹജ്, ഉംറ മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ മർവാൻ അൽസുലൈമാനിയും ജിദ്ദയിലെ സുഡാൻ കോൺസൽ ജനറൽ അവദ് ഹുസൈൻ സറൂഖും വിവിധ വകുപ്പ് പ്രതിനിധികളും ചേർന്ന് ഹജ് തീർഥാടകരെ തുറമുഖത്ത് സ്വീകരിച്ചു. പൂച്ചെണ്ടുകളും ഈന്തപ്പഴവും സംസം വെള്ളവും ഉപഹാരങ്ങളും ഇസ്‌ലാമിക കൃതികളും തീർഥാടകർക്ക് വിതരണം ചെയ്തു. യാത്രാ നടപടികൾ പൂർത്തിയാക്കി തീർഥാടകർ മക്കയിലേക്ക് തിരിച്ചു.