മക്ക : ഇത്തവണ 20 ലക്ഷത്തോളം തീർത്ഥാടകർ ഹജ് നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഹജ്-ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബൻതൻ പറഞ്ഞു. 17 ലക്ഷം വിദേശ തീർത്ഥാടകരും 2.1 ലക്ഷം ആഭ്യന്തര തീർത്ഥാടകരുമാണ് ഹജിനെത്തുക. ഹജ് സേവനത്തിനായി സൗദി ഹജ്- ഉംറ മന്ത്രാലയം വിപുലമായ പദ്ധതി തയ്യാറാക്കി. 1.38 ലക്ഷം പേർ വിവിധ വിഭാഗങ്ങൾക്ക് കീഴിൽ പുണ്യസ്ഥലങ്ങളില്‍ സേവനരംഗത്തുണ്ടാകും. ഹജ് മന്ത്രാലയത്തിന് കീഴിൽ മാത്രം 95000 പേർ സേവനനിരതരാകും. ഇവരോടൊപ്പം നിരവധി വോളന്റിയർമാരും സ്‌കൗട്ടുകളും അണിചേരും. മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹാജിമാർക്ക് മികച്ച സേവനമൊരുക്കുന്നതും സുഗമമായ ഹജ് നടത്തിപ്പും സംബന്ധിച്ച് നടന്ന ചർച്ചക്ക് ശേഷം മന്ത്രി അറിയിച്ചതാണിത്.
മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ പതിനായിരം ജീവനക്കാരെ വിന്യസിക്കുന്ന പദ്ധതിയാണ് ഹറംകാര്യവിഭാഗം തയ്യാറാക്കിയിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ സാധിക്കുന്നവിധം സുരക്ഷാ വിഭാഗവുമായി ചേർന്നാണ് ഹറമുകളില്‍ പദ്ധതി നടപ്പിലാക്കുക. തീര്‍ഥാടകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ പണ്ഡിതരുടെ സാന്നിധ്യവുമുണ്ടാകും. വിവിധ ഭാഷകളിലുള്ള ഖുർആൻ പ്രതികളും ലഘു പുസ്തകങ്ങളും വിതരണം ചെയ്യും. പൊതുസ്ഥലങ്ങളിലെ ശുചിത്വം, ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം തുടങ്ങിയവ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തം മക്ക നഗരസഭയുടെതാണ്. ഇതിനായി 23000 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട് . മെട്രോ സര്‍വീസില്‍ സേവനത്തിനായി 9000 സൈനികരുണ്ടാകും .
അവശ്യ ഘട്ടങ്ങളിൽ ഹാജിമാർക്ക് വൈദ്യ സഹായം നൽകാനായി മക്കയില്‍ 4000 കിടക്കകളുള്ള ആശുപത്രികള്‍ സൗദി ആരോഗ്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട് . ഇതിനു പുറമേ 128 താല്‍ക്കാലിക ആരോഗ്യ കേന്ദ്രങ്ങളും 39 ഫീല്‍ഡ് മെഡിക്കല്‍ ടീമും,100 ആംബുലന്‍സുകളുമുണ്ടാകും. സൗദി റെഡ് ക്രസന്റിന്റെ കീഴില്‍ മൂന്നു എയര്‍ ആംബുലന്‍സുകളും പുണ്യസ്ഥലങ്ങളില്‍ ഉണ്ടാകും. മദീനയിൽ നിന്നും അവശരായ ഹാജിമാരെ എത്തിക്കാൻ 45 ആംബുലൻസുകളും ഒരുങ്ങിക്കഴിഞ്ഞു. സൗദി റെഡ് ക്രസൻറ് അതോറിറ്റി 1245 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പുരുഷ, വനിതാ ജീവനക്കാരായി 10000 പേരെ ഇവിടെ നിയമിച്ചിട്ടുണ്ട്. പുണ്യ സ്ഥലങ്ങളിൽ ജലവിതരണത്തിനുള്ള സജ്ജീകരണങ്ങൾ നാഷണൽ വാട്ടർ കമ്പനിയുടെ നേതൃത്വത്തിൽ പൂർത്തിയായി. 18.15 മില്യൺ ക്യൂബിക് വെള്ളമാണ് ഇത്തവണ പുണ്യസ്ഥലങ്ങളിൽ എത്തിക്കുക.