ഖോർഫക്കാൻ; പുതിയ തരം തട്ടിപ്പുമായി മലയാളി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ബഷീർ ആണ് തട്ടിപ്പു നടത്തിയ ശേഷം ഇന്ത്യയിലേയ്ക്ക് മുങ്ങിയത്. ഖോർഫക്കാനിലെ സൂപ്പർമാർക്കറ്റ് നടത്തുന്ന തൃശൂർ ചാവക്കാട് സ്വദേശി കെ.മുസ്തഫയാണ് ഏറ്റവുമൊടുവിൽ തട്ടിപ്പിനിരയായത്. ഇയാള്‍ക്ക് 65,000 ദിർഹം നഷ്ടമായി. ഇതുസംബന്ധമായി മുസ്തഫ ഖോർഫക്കാൻ പൊലീസിൽ പരാതി നൽകി.
സംഭവമിങ്ങനെയാണ്: തൻ്റെ സ്ഥാപനം വിൽക്കാനുണ്ടെന്ന് പറഞ്ഞ് മുസ്തഫ പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. ഇതു കണ്ട് കഴിഞ്ഞ മാസം തുടക്കത്തിൽ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ബഷീർ എന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുവീരൻ ഫോൺ വിളിക്കുകയായിരുന്നു. തനിക്ക് സൂപ്പർമാർക്കറ്റ് വാങ്ങിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞപ്പോൾ മുസ്തഫ ഇയാളെ കടയിലേയ്ക്ക് ക്ഷണിച്ചു. കട കണ്ട് ഇഷ്ടപ്പെട്ട ഇയാൾ പ്രതിമാസം എത്ര ദിർഹമിൻ്റെ വ്യാപാരം നടക്കുന്നുണ്ട് എന്നറിയാൻ ഒരു മാസം കടയിൽ നിൽക്കാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ മുസ്തഫ അനുവദിച്ചു.
കഴിഞ്ഞ മാസം നാലിന് മുഹമ്മദ് ബഷീർ കടയിലെത്തി. തുടർന്നുള്ള ദിവസങ്ങളിൽ കടയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട ഇയാൾ ആരെയും ആകർഷിക്കും വിധം വളരെ മാന്യതയോടെയാണ് പെരുമാറിയിരുന്നതെന്ന് മുസ്തഫ പറഞ്ഞു. മുസ്തഫയും മുഹമ്മദ് ബഷീറും കടയിലെ ജീവനക്കാരുമെല്ലാം ഒരേ സ്ഥലത്തായിരുന്ന താമസിച്ചിരുന്നത്. രാവിലെ കട തുറക്കുന്നത് മുതൽ രാത്രി അടക്കുന്നത് വരെയുള്ള കാര്യങ്ങളെല്ലാം മനസിലാക്കിയ മുഹമ്മദ് ബഷീർ അന്നത്തെ വരുമാനം എവിടെ സൂക്ഷിച്ച് വയ്ക്കുന്നത് എന്നും മനസ്സിലാക്കിയിരുന്നു. പറഞ്ഞ കച്ചവടം ലഭിക്കുന്നുണ്ട് എന്ന് മനസിലായെന്നും താൻ കട വാങ്ങിക്കാൻ തീരുമാനിച്ചതായും മുഹമ്മദ് ബഷീർ അറിയിച്ചു. മറ്റു ചിലരിൽ നിന്ന് കിട്ടാനുള്ള പണം കിട്ടിക്കഴിഞ്ഞാൽ കട ഏറ്റെടുക്കുന്ന കാര്യങ്ങൾ മുന്നോട്ട് നീക്കാം എന്നും ഇയാൾ പറഞ്ഞു.
ഇതിനിടെ, കടയുടെ ലൈസൻസ് പുതുക്കാന്‍ വേണ്ടി സ്പോൺസർക്ക് നൽകാനുള്ള 35,000 ദിർഹം 24ന് രാത്രി മുസ്തഫ കടയിലൽ സൂക്ഷിച്ചുവച്ചു. രാത്രി കടയടച്ച് എല്ലാവരും താമസ സ്ഥലത്തേയ്ക്ക് മടങ്ങി. പിറ്റേന്ന് പുലർച്ചെ കടയിലെത്തി നോക്കിയപ്പോഴാണ് ലൈസൻസ് പുതുക്കാനുള്ള 35,000 ദിർഹം, തലേന്നത്തെ വരുമാനം എന്നിവ നഷ്ടപ്പെട്ടതായി തിരിച്ചറി്ഞ്ഞത്. ഉടൻ താമസ സ്ഥലത്ത് ചെന്ന് നോക്കിയപ്പോൾ, തൻ്റെ ബാഗുമായി മുഹമ്മദ് ബഷീർ കടന്നുകളഞ്ഞിരുന്നു. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ, മുഹമ്മദ് ബഷീർ കടയിൽ നിന്ന് പണമെടുത്ത് രക്ഷപ്പെടുന്നതായി കണ്ടെത്തി. വൈകിട്ട് ടെലിഫോൺ കാർഡ് ഏജൻ്റ് വന്നു പറഞ്ഞപ്പോഴാണ് 12,000 ദിർഹമിൻ്റെ കാർഡുകൾ വാങ്ങിയിരുന്ന കാര്യം അറിഞ്ഞതെന്ന് മുസ്തഫ പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ബഷീറിൻ്റെ ബന്ധുക്കൾ യുഎഇയിൽ ജോലി ചെയ്യുന്നതായി കണ്ടെത്തുകയും അവരോട് കാര്യങ്ങൾ വിശദമാക്കുകയും ചെയ്തു. പണം തിരിച്ചുതരാൻ വഴിയുണ്ടാക്കാമെന്ന് ബന്ധുക്കൾ ആദ്യം ഉറപ്പുനൽകിയെങ്കിലും പിന്നീട് ഒഴിഞ്ഞുമാറി. ഇതേ തുടർന്ന് മുസ്തഫ സിസിടിവി ദൃശ്യങ്ങളടക്കം തട്ടിപ്പുകഥ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു.ഇതു കണ്ട് ഖത്തറിൽ നിന്നടക്കം ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നിന്ന് ഒട്ടേറെ പേർ വിളിച്ച് തങ്ങളും ഇതേ രീതിയിൽ മുഹമ്മദ് ബഷീറിൻ്റെ തട്ടിപ്പിനിരയായതായി പറഞ്ഞപ്പോഴാണ് ഇയാൾ വലിയ തട്ടിപ്പുവീരനാണെന്ന് തിരിച്ചറിഞ്ഞതെന്ന് മുസ്തഫ പറഞ്ഞു. ഇയാൾ ഇതുവരെ കണ്ണൂരിൽ എത്തിയിട്ടില്ല. ഏറെ കാലം ഉമ്മുൽ ഖുവൈനിലും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.