അല്‍ ഐനില്‍ പെയ്ഡ് പാര്‍ക്കിങ് മേഖലകളില്‍ താമസിക്കുന്നവര്‍ക്കുള്ള പാര്‍ക്കിങ് പെര്‍മിറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. സ്വദേശികള്‍ക്ക് എണ്ണൂറു ദിര്‍ഹവും വിദേശികള്‍ക്ക് ആയിരം ദിര്‍ഹവും ആയിരിക്കും ഒരു വര്‍ഷത്തെ പെര്‍മിറ്റിനുള്ള നിരക്ക്.
അല്‍ ഐനില്‍ പൊതുപാര്‍ക്കിങ്ങുകളില്‍ നിന്ന് പണം ഈടാക്കുന്നതിനുള്ള നടപടികളുടെ തുടര്‍ച്ചയായാണ് താമസക്കാര്‍ക്ക് സ്ഥിരം പെര്‍മിറ്റുകള്‍ നല്‍കുന്നത്. നഗരത്തിന്‍റെ അഞ്ചു മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പെയ്ഡ് പാര്‍ക്കിങ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്. സ്വദേശികള്‍ക്ക് ഒരു താമസയിടത്തിന് നാലു പാര്‍ക്കിങ്ങുകള്‍ വരെ അനുവദിക്കും. വിദേശികള്‍ വീസയുടെയും പാസ്പോര്‍ട്ടിന്‍റെയും പകര്‍പ്പ്, വാടകക്കരാറിന്‍റെ പകര്‍പ്പ്, ഏറ്റവും പുതിയ ജല വൈദ്യുതി ബില്‍, ലൈസന്‍സിന്‍റെ പകര്‍പ്പ് എന്നിവയാണ് പാര്‍ക്കിങ് പെര്‍മിറ്റിന് നല്‍കേണ്ടത്. കെട്ടിട വാടകകരാറിലെ പേരും വാഹന ഉടമയുടെ പേരും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ഇവര്‍ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖയും അനുബന്ധമായി നല്‍കേണ്ടി വരും.
പേ പാർക്കിങ് മേഖലകളിൽ താമസിക്കുന്നവർക്ക് സൗകര്യപ്രദമായ പാർക്കിങ് ലഭ്യമാക്കുന്നതിന് മുന്തിയ പരിഗണന നല്‍കുന്നതായും അധികൃതര്‍ വ്യക്തമാക്കി. അബൂദാബി മാതൃകയിൽ തന്നെ ആയിരിക്കും അൽഐൻ മേഖലകളിലെയും പാർക്കിങ് നിരക്കും സമയവും നിശ്ചയിക്കുക. ആദ്യ ഘട്ടത്തില്‍ അല്‍ ഐനിലെ അല്‍ ഖസീദ, അല്‍ റബീന , അല്‍ നവാസ് , അല്‍ ഹമീറ, അസ്സലാമ മേഖലകളിലെ 5691 പാര്‍ക്കിങ്ങുകള്‍ക്കാണ് നിരക്ക് നല്‍കേണ്ടി വരിക.