റിയാദ് : നിതാഖാത്ത് വ്യവസ്ഥ പ്രകാരം ചില മേഖലകളിൽ 40 ശതമാനം വരെ വിദ്യാർത്ഥികളെ നിയമിക്കുന്നത് പരിഗണിക്കുമെന്ന് സൗദി തൊഴിൽ-സാമൂഹിക-വികസന മന്ത്രാലയം അറിയിച്ചു.കാറ്ററിങ്,റസ്റ്റോറന്റ് മേഖലകളിലും മറ്റ് ഭക്ഷ്യ സേവന മേഖലകളിലും പാർട്ട് ടൈം ജോലിക്കാരായി വിദ്യാർത്ഥികളെ നിയമിക്കാനാണ് അനുമതി നൽകുക.
പാർട് ടൈം ജോലി ചെയ്യുന്ന സൗദി വിദ്യാർഥിയെ പകുതി സൗദി ജീവനക്കാരന് തുല്യമായാണ് നിതാഖാത്തിൽ കണക്കാക്കുക. വിദ്യാർഥികളുടെ കുറഞ്ഞ വേതനം 1500 റിയാൽ ആയിരിക്കണമെന്നും. മറ്റൊരു സ്ഥാപനത്തിൽ നിതാഖാത്തിൽ ഉൾപ്പെടുത്തി സൗദിവൽക്കരണ അനുപാതം കണക്കാക്കുന്നതിന് പരിഗണിക്കുന്നവർ ആയിരിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
പാർട് ടൈം ജീവനക്കാരായ സൗദി വിദ്യാർഥികൾ സ്വകാര്യ സ്ഥാപനങ്ങളിലെ ആകെ ജീവനക്കാരുടെ പത്തു ശതമാനത്തിൽ കൂടാനും പാടില്ല. പത്തു ശതമാനത്തിലധികമുള്ള വിദ്യാർഥികളെ സൗദിവൽക്കരണ അനുപാതം കണക്കാക്കുന്നതിന് പരിഗണിക്കില്ല.
നിതാഖാത്ത് വ്യവസ്ഥപ്രകാരം ഭിന്ന ശേഷിയുള്ളവരെ നിയമിക്കുമ്പോൾ ഒരാളെ നാലു ജീവനക്കാരന് തുല്യമായി പരിഗണിക്കും.
എന്നാൽ ഇങ്ങനെ നിയമിക്കുന്ന ഭിന്നശേഷിയുള്ളവർ സ്ഥാപനങ്ങളിലെ ആകെ സൗദി ജീവനക്കാരുടെ പത്തു ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. പത്തു ശതമാനത്തിൽ കൂടുതലുള്ള ഭിന്ന ശേഷിക്കാരെ ഒരു സൗദി ജീവനക്കാരനു തുല്യമായി മാത്രമേ കണക്കാക്കുകയുള്ളൂ. ഇവരുടെ വേതനം 3000 റിയാലിൽ കുറയാനും പാടില്ല.
ജയിൽ മോചിതരാകുന്ന സൗദി സ്വദേശികളെ ജോലിക്കു നിയമിക്കുന്നതിനും നിതാഖാത്തിൽ പ്രോത്സാഹനം നൽകുന്നുണ്ട്. ഒരു ജയിൽ മോചിതനെ ജോലിക്കു വെക്കുന്നത് രണ്ടു സൗദികളെ ജോലിക്കു വെക്കുന്നതിന് തുല്യമായാണ് നിതാഖാത്തിൽ കണക്കാക്കുന്നത്. ജയിൽ മോചിതനായി രണ്ടു വർഷം വരെയാണ് ഈ ആനുകൂല്യം. രണ്ടു വർഷം പിന്നിട്ട ശേഷം ജയിൽ മോചിതനെ ഒരു സൗദിക്കു തുല്യമായി മാത്രമേ കണക്കാക്കുകയുള്ളൂ.
സൗദി ജീവനക്കാരുടെ പത്തു ശതമാനത്തിന് തുല്യമായ ജയിൽ മോചിതരെയാണ് പ്രത്യേക ആനുകൂല്യത്തോടെ നിയമിക്കാൻ അനുവദിക്കുക. പത്തു ശതമാനത്തിൽ കൂടുതലുള്ള ജയിൽ മോചിതരെ ഒരു സാധാരണ സൗദി സ്വദേശിക്കു തുല്യമായാണ് കണക്കാക്കുക. സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരെ നിതാഖാത്തിൽ ഉൾപ്പെടുത്തുന്നതിന് അവരുടെ പ്രായം 18 നും 60 നും ഇടയിലായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.