അൽഐനിലെ പെൺവാണിഭ കേന്ദ്രത്തിൽനിന്നു മലയാളി യുവതിയെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നു പാസ്‌പോർട്ട് തിരികെ ലഭിച്ച യുവതി ഇന്നു പുലർച്ചെ നാട്ടിലേക്കു മടങ്ങി. 35,000 രൂപ ശമ്പളത്തിൽ ആശുപത്രിയിൽ റിസപ്‌ഷനിസ്‌റ്റായി ജോലി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാർജയിൽ എത്തിച്ചതെന്നു പെൺകുട്ടി പറഞ്ഞു.
സംഘത്തിലുള്ള ഒരു സ്‌ത്രീയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. ദീപ എന്ന പേരിലാണ് ഇവർ പരിചയപ്പെട്ടത്. ഇവരുടെ താവളത്തിലെത്തിയപ്പോഴാണു ചതി മനസ്സിലായത്. സഹകരിക്കാൻ വിസമ്മതിച്ചതോടെ മുറിയിൽ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഫോൺ പിടിച്ചുവാങ്ങിയതോടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്‌ച ഭക്ഷണം പോലും നൽകിയില്ല. നാട്ടിലേക്കു തിരിച്ചയയ്‌ക്കണമെന്നു പറഞ്ഞപ്പോൾ രണ്ടു ലക്ഷം രൂപ തന്നാൽ വിട്ടയയ്‌ക്കാമെന്നായിരുന്നു മറുപടി. തുടർന്ന് ഇവരുമായി അനുനയത്തിൽ കൂടി ഫോൺ തിരികെവാങ്ങി നാട്ടിൽ അറിയിക്കുകയായിരുന്നു. നാട്ടുകാരിൽ ചിലർ ഇടപാടുകാരെന്ന വ്യാജേന ഇവിടെയെത്തി പെൺകുട്ടിയെ രക്ഷിച്ചു.
തുടർന്നു സാമൂഹിക പ്രവർത്തക ലൈലാ അബൂബക്കറെ ഏൽപിച്ചു. നടത്തിപ്പുകാരിലൊരാളായ സ്‌ത്രീയെ വിളിച്ചു പെൺകുട്ടിയുടെ പാസ്‌പോർട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കർ ആവശ്യപ്പെട്ടെങ്കിലും അവർ ഒഴിഞ്ഞുമാറി. തുടർന്നു നാട്ടിൽ നിന്നു കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവർ വിളിച്ചുപറഞ്ഞതോടെ പാസ്‌പോർട്ട് നൽകാമെന്നു സമ്മതിച്ചു. അജ്‌മാൻ ഇന്ത്യൻ അസോസിയേഷനിൽ എത്തിച്ച പാസ്‌പോർട്ട് ഏറ്റുവാങ്ങിയ ലൈലാ അബൂബക്കർ പെൺകുട്ടിയെ കോൺസുലേറ്റിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. എല്ലാ ചെലവുകളും ലൈലാ അബൂബക്കറാണു വഹിച്ചത്.
നാട്ടിലെത്തിയ ഉടൻ പൊലീസിനു പരാതി നൽകാനുള്ള തയാറെടുപ്പിലാണ് പെൺകുട്ടി. പെൺവാണിഭ കേന്ദ്രത്തിൽ വേറെയും പെൺകുട്ടികളുണ്ടെന്നാണു വിവരം. ഇവിടെ എത്തിപ്പെട്ടു കഴിഞ്ഞാൽ പാസ്‌പോർട്ട് വാങ്ങിവയ്‌ക്കുന്നതാണ് ഇവരുടെ രീതി. സംശയം തോന്നിയാൽ മൊബൈൽഫോണും പിടിച്ചുവയ്ക്കും. പുറത്തിറങ്ങാൻ പോലും അനുവാദമില്ല. ഇടപാടുകാരെ നടത്തിപ്പുകാരായ സ്‌ത്രീകൾ കൂട്ടിക്കൊണ്ടുവരികയാണു പതിവ്. താവളം ഇടയ്‌ക്കിടെ മാറുന്നതാണ് പെൺവാണിഭസംഘത്തിന്റെ രീതി. അൽഐനിലും ഷാർജയിലും അജ്‌മാനിലും ഇവർക്ക് താവളങ്ങൾ ഉള്ളതായി പെൺകുട്ടി പറഞ്ഞു.