മണിക്കൂറുകൾക്കുള്ളിൽ വിചാരണയും, വിധിപറയലും, വിധി നടപ്പാക്കലും നടത്തി ചരിത്രനേട്ടവുമായി റിയാദ് കോടതി. കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടിന് സൗദി വനിത നൽകിയ കേസിലാണ് ഉച്ചയോടെ വിധി നടപ്പാക്കിയത്. ആദ്യമായാണ് സൗദിയിൽ മണിക്കൂറുകൾക്കുള്ളിൽ കേസിൽ വിധി നടപ്പാക്കുന്നത്. സൗദി വനിത തന്റെ വിവാഹ മോചിതനായ ഭർത്താവിനെതിരെ റിയാദിലെ പ്രത്യേക കോടതിയിൽ അഭിഭാഷകർ മുഖേന നൽകിയ കേസിലാണ് അതിവേഗ വിധിനടപ്പാക്കൽ നടന്നത്.
തന്റെ മൂന്നും ഒന്നരയും വയസ്സുള്ള കുട്ടികളെ മുൻ ഭർത്താവ് വിട്ടുനൽകുന്നില്ലെന്നായിരുന്നു പരാതി. കേസ് പഠിച്ച കോടതി മുൻ ഭർത്താവിനോട് കുട്ടികളുമായി ഒരു മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടു. ഭർത്താവിന്റെ വാദങ്ങൾ കോടതി തള്ളുകയും കുട്ടികളെ മാതാവിന് കൈമാറാൻ ഉത്തരവിടുകയും ചെയ്‌തു. ആവശ്യമെങ്കിൽ ബലമായി ഉത്തരവ് നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റിയാദ് അൽ സഹാഫ പൊലീസ് സ്‌റ്റേഷനിലേക്ക് കത്ത് നൽകുകയും ചെയ്‌തു. ഉച്ചക്ക് രണ്ടിന് മുൻ ഭർത്താവ് കുട്ടികളെ മാതാവിന് വിട്ടു നൽകി. കേസുകൾ വേഗത്തിൽ വിചാരണ പൂർത്തിയാക്കി വിധി നടപ്പാക്കാൻ വിഷൻ 2030-ൽപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.