ലോകത്തെ അഞ്ചാമത്തെ ഏറ്റവും ഉയരം കൂടിയ പാർപ്പിട സമുച്ചയമായ ദുബായ് മറീനയിലെ ടോർച്ച് ടവറിൽ വൻ അഗ്നിബാധ. ആർക്കും പരുക്കില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ആകെ 86 നിലയാണ് കെട്ടിടത്തിനുള്ളത്. 2015ൽ ഇതേ കെട്ടിടത്തിൽ അഗ്നിബാധയുണ്ടായിട്ടുണ്ട്. ഇന്ത്യക്കാരടക്കം ഒട്ടേറെ രാജ്യക്കാർ താമസിക്കുന്ന കെട്ടിടമാണിത്. താമസക്കാരിൽ മലയാളികളുമുണ്ട്. മിക്കവരും ഉയർന്ന ശമ്പളത്തിന് ജോലി ചെയ്യുന്നവരും ബിസിനസുകാരുമാണ്.
നല്ല ഉറക്കത്തിനിടെയാണ് അഗ്നിബാധ. തീപ്പിടിത്തമുണ്ടായ ഉടൻ ഇവരെല്ലാം ഇറങ്ങിയോടിയതിനാൽ രക്ഷപ്പെട്ടു. എന്നാൽ മിക്കവരുടെയും വിലപിടിപ്പുള്ള വസ്തുക്കളടക്കം സകലതും ചാമ്പലായി.
മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നു പുലർച്ചെ നാലോടെ തീ നിയന്ത്രണ വിധേയമാക്കി. പൊലീസും സിവിൽ ഡിഫൻസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇവിടുത്തെ താമസക്കാർക്ക് തൊട്ടടുത്തെ പ്രിൻസസ് ടവറിൽ താമസ സൗകര്യമൊരുക്കിയതായി ദുബായ് പൊലീസ് അറിയിച്ചു.