മലയാളി യുവാവിനെ ഷാർജയിലെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ സ്വദേശി ഡിക്സൺ പോളിനെ (35)യാണ് അൽ ഖുലയാ ഏരിയയിലെ ലേഡീസ് ക്ലബിനടുത്തെ പാർക്കിങ്ങിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ എസി പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയതിനെ തുടർന്ന് വിഷവാതകം ശ്വസിച്ചായിരിക്കാം ഡിക്സൺ മരിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
ഷാർജ എയർപോർട് ഫ്രീ സോണിലെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഡിക്സൺ ഭാര്യക്ക് അയർലൻഡിൽ ജോലി ലഭിച്ചതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി അവിടെയായിരുന്നു. ജോലി രാജി വച്ച് അങ്ങോട്ട് തന്നെ തിരിച്ചുപോകാനായി രണ്ട് ദിവസം മുമ്പാണ് ഷാർജയിലെത്തിയത്. ഇൗ മാസം ഒന്നു മുതൽ ഡിക്സണെ താമസ സ്ഥലത്ത് നിന്ന് കാണായതായി ബന്ധുക്കൾ പറഞ്ഞു. അൽ വാസിത് പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധമായി പരാതി നൽകിയതനുസരിച്ച് പൊലീസ് അന്വേഷിച്ചുവരുന്നതിനിടെ ബന്ധുക്കൾ ഇന്നലെ(ബുധനാഴ്ച) വൈകിട്ട് കാറിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭാഗികമായ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പിന്നീട് കുവൈത്തി ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ജൂലൈ 31ന് രാത്രി ഒൻപതരയ്ക്ക് ഡിക്സൺ അയൽലൻഡിലുള്ള ഭാര്യക്ക് ഫോൺ ചെയ്തിരുന്നു. ഒാഗസ്റ്റ് ഒന്നിന് രാവിലെ 10 വരെ ഡിക്സന്റെ ഫോൺ റിങ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച്ഡ് ഒാഫായി. തുടർന്ന് താമസ സ്ഥലത്ത് ചെന്ന് അന്വേഷിച്ചെങ്കിലും മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് ഷാർജയിലുള്ള ബന്ധുക്കൾ പറഞ്ഞു. പൊലീസെത്തി മുറി തുറന്ന് പരിശോധിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.