സൗദി തൊഴില്‍ മന്ത്രാലയത്തിന്‍റെ വേതനസുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ടം ഈ മാസം ഒന്നുമുതല്‍ നിലവില്‍ വന്നു. 60 മുതല്‍ 79 വരെ തൊഴിലാളികളുള്ള സ്ഥാപനത്തിലാണ് മൂന്നാം ഘട്ടത്തില്‍ വേതനസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. സൗദിയിലെ ഏഴായിരത്തിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അഞ്ചുലക്ഷത്തോളം തൊഴിലാളികളാണ് വേതനസുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.
ഇതിനു പുറമേ തൊഴില്‍ പ്രശ്നങ്ങളും പരാതികളും ഒരു പരിധിവരെ കുറയ്ക്കാനും സാധിക്കും. തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങള്‍ക്ക് പുറമെ സേവന, വേതന വിവരങ്ങളും മന്ത്രാലയം ആവശ്യപ്പെടുന്ന ഡാറ്റാബേസില്‍ നല്‍കുകയാണ് സ്ഥാപന അധികൃതര്‍ ചെയ്യേണ്ടത്. ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ താമസം കൂടാതെ ബാങ്ക് വഴി ട്രാന്‍സ്ഫര്‍ ചെയ്യുക, ഓരോ ജോലിക്കുമുള്ള ശമ്പളം നിശ്ചയിക്കുക, സേവന, വേതന വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കുക തുടങ്ങിയ നടപടികളാണ് വേതനസുരക്ഷ നിയമത്തിന്റെ ഭാഗമായി വരിക.
വേതനസുരക്ഷാ പദ്ധതിയനുസരിച്ച് കൃത്യസമയത്ത് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും. ഒരു തൊഴിലാളിക്ക് മൂവായിരം റിയാല്‍ എന്ന തോതിലായിരിക്കും പിഴ ചുമത്തുക. ശമ്പളം നല്‍കുന്നത് രണ്ടു മാസം വൈകിയാല്‍ തൊഴിലാളിയുടെ പെര്‍മിറ്റ് പുതുക്കുന്നത് ഒഴികെ മന്ത്രാലയത്തില്‍ നിന്നുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവയ്ക്കുകയും ചെയ്യും. മൂന്നുമാസം ശമ്പളം നല്‍കിയില്ലെങ്കില്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ തൊഴിലാളിക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാനാകും.