ചെങ്കടൽ വിനോദ സഞ്ചാര പദ്ധതിക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അംഗീകാരം നൽകി. സൗദി അറേബ്യയുടെ വിനോദസഞ്ചാര രംഗത്ത് വൻ കുതിച്ചുചാട്ടം നടത്താനുതകുന്ന പദ്ധതിയുടെ ആദ്യഘട്ടം 2021ല്‍ പൂര്‍ത്തിയാകും. പടിഞ്ഞാറൻ തീരമേഖലയിൽ അതി വിസ്തൃതമായ പ്രദേശത്ത് ആരംഭിക്കുന്ന പദ്ധതി ലോകത്തെ ഏറ്റവും സമഗ്രമായ കടലോര, പൈതൃക വിനോദ സഞ്ചാര പദ്ധതിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മദാഇൻ സ്വാലിഹ് ഉൾപ്പെടെ പൈതൃക സ്ഥലങ്ങളും പടിഞ്ഞാറൻ പർവത നിരകളും സംരക്ഷിത പ്രകൃതി മേഖലകളും പദ്ധതിക്ക് മോടി കൂട്ടും. അഗ്നിപർവതങ്ങൾ, കടൽത്തീരം, അമ്പതിലേറെ ദ്വീപുകൾ എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍. പടിഞ്ഞാറൻ തുറമുഖ നഗരമായ യാമ്പുവിന് വടക്ക് ഉംലജ് മുതൽ അൽവജ് വരെയുള്ള പ്രദേശമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
തബൂക്ക് പ്രവിശ്യയിലെ 200 കിലോമീറ്റർ കടൽത്തീരം വികസിപ്പിച്ചെടുക്കുന്നതോടെ മൊത്തം പദ്ധതി പ്രദേശത്തിന് 34,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ടാകും. 50 ദ്വീപുകളിലും റിസോർട്ടുകളും ഉല്ലാസ കേന്ദ്രങ്ങളും സ്ഥാപിക്കും. പ്രകൃതി രമണീയമായ പ്രദേശം വന്യജീവികളും പക്ഷികളും പവിഴപ്പുറ്റുകളും കൊണ്ട് സമ്പന്നമാണ്. ഇവിടുത്തെ അന്തരീക്ഷ താപനില 30 ഡിഗ്രിയിൽ താഴെയാണെന്നതാണ് മറ്റൊരു പ്രത്യേകത.