ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് അനുവദിച്ച സീസൺ വീസകളിൽ സൗദിയിലെത്തുന്നവരെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിരീക്ഷിക്കുന്നു. അനുവദിച്ച വീസയിലുള്ള തൊഴിൽ തന്നെയാണോ ചെയ്യുന്നതെന്നും സീസൺ വീസകളിൽ ഹജ് തീർത്ഥാടകർ എത്തുന്നില്ലെന്നും ഉറപ്പ് വരുത്താനാണിത്.
സീസൺ വീസകൾ ഹജ് തീർഥാടകർക്ക് വിൽപന നടത്തിയതായി കണ്ടെത്തിയാൽ സേവന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വരും കാലങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് സീസൺ വീസകൾ നല്‍കില്ല. ജിദ്ദ വിമാനത്താവളത്തിലും അതിർത്തി പ്രവേശന കവാടങ്ങളിലും സീസൺ വീസക്കാരെ നിരീക്ഷിക്കും. ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പതിനായിരക്കണക്കിന് സീസൺ വീസകളാണ് ഓരോ വർഷവും മന്ത്രാലയം അനുവദിക്കുന്നത്. ചില കമ്പനികളും സ്ഥാപനങ്ങളും സീസൺ വീസകൾ ഹജ് തീർഥാടകർക്ക് വിൽപന നടത്തിയ കേസുകൾ മുൻ വർഷങ്ങളിൽ കണ്ടെത്തിയിരുന്നു. നിശ്ചിത ക്വാട്ട സമ്പ്രദായം മൂലം ഹജിന് അവസരം ലഭിക്കാത്തവരാണ് സീസൺ വീസകൾ സംഘടിപ്പിച്ച് ഹജിനെത്തുന്നത്. ഇത് നിയമവിരുദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.