ജിദ്ദ: വിമാനത്താവളത്തിൽ കൂടുതലുള്ള ലഗേജ് അയക്കാൻ സഹായിക്കാനെത്തിയ മലയാളിയടക്കമുള്ള സ്വര്‍ണ കടത്തുസംഘം കബളിപ്പിച്ചതിനെ തുടര്‍ന്നു മലയാളി യുവാവിന്റെയും കുടുംബത്തിന്റെയും യാത്രമുടങ്ങി. ജിദ്ദയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിയും കുടുംബവുമാണ് പാതിവഴിയിലായത്.
ലഗേജ് കൂടുതലായതിനെ തുടർന്ന് സഹായത്തിന് സമീപിച്ചയാളാണ് ഇവരെ കെണിയിലാക്കിയത് . യുവാവും ഭാര്യയും ഒന്നരവയസുള്ള കുട്ടിയുമാണ് യാത്രക്കെത്തിയത് . സുഹൃത്തിന്റെ ഗൃഹപ്രവേശത്തിനുള്ള സാധനങ്ങളും ഉണ്ടായിരുന്നതിനാൽ ലഗേജ് കൂടുതലായിരുന്നു. കൂടുതലുള്ള ലഗേജിന് പണം നൽകാതെ നാട്ടിലെത്തിക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കുന്നതിനിടെ വിമാനത്തായവളത്തിൽ പരിചയപ്പെട്ട മലയാളിയാണ് ചതിച്ചത്.
അധിക ലഗേജ് അയച്ചുതരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്‌തു. പിറ്റേന്ന് രാവിലത്തെ വിമാനത്തിൽ ലഗേജ് അയയ്ക്കാൻ തലേന്ന് രാത്രി 12.30ന് വണ്ടൂർ സ്വദേശി പെട്ടികളുമായെത്തി. വാഹനം പാർക്കിങ്ങിൽ നിർത്തി വിളിച്ചപ്പോൾ, ലഗേജ് അയക്കാൻ സഹായിക്കാമെന്ന് പറഞ്ഞയാൾ അൽപം മാറി വണ്ടി നിർത്തിയിരിക്കുകയാണെന്നും അധികമുള്ള പെട്ടിയുമായി അയാളുടെ വാഹനത്തിനടുത്തേക്കെത്താനും പറഞ്ഞു . അവിടെ എത്തിയപ്പോഴാണ് അയാൾക്കൊപ്പം വേറെ ഒരാളെയും കണ്ടത്. ഇയാളുടെ മൂന്ന് കിലോ സാധനം നാട്ടിലേക്ക് കൊടുത്തയക്കാൻ ഉണ്ടെന്നും ഇത് നിങ്ങളുടെ പെട്ടിയിൽ ഇടണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഈത്തപ്പഴവും മിഠായിയും ഒരു സ്പ്രേയുമാണ് ഉള്ളതെന്നും പറഞ്ഞ് എല്ലാം തുറന്ന് കാണിക്കുകയും ചെയ്തു. ഇതിനിടെ അഞ്ചു സ്‌പ്രേ കുപ്പികൾകൂടി പെട്ടിയിലിട്ടത് യാത്രക്കാരൻ അറിഞ്ഞില്ല . ലഗേജ് കയറ്റി ബോർഡിങ് പാസ് എടുത്ത് റൂമിലെത്തിയ ഉടനെ ലഗേജിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞ് വിമാനത്താവളത്തിൽ നിന്നും ഫോൺ വിളിയെത്തി .
വിമാനത്താവളത്തിൽ എത്തി പെട്ടി പൊട്ടിച്ച് നോക്കുമ്പോഴാണ് യാത്രക്കാരൻ ഞെട്ടിയത്. താൻ കാണാത്ത സ്‌പ്രേ കുപ്പികൾക്ക് അടിയിൽ ഒട്ടിച്ച നിലയിൽ ബാറ്ററിയും എട്ട് സ്വർണ ബിസ്കറ്റുകളും. ഇത് പല തരം കടലാസുകൾകൊണ്ട് പൊതിയുകയും ചെയ്തിരുന്നു. ഏകദേശം ഒന്നരലക്ഷം റിയാൽ ( ഏകദേശം 25 ലക്ഷം രൂപ) വിലവരുന്ന സ്വർണ്ണം കണ്ട് പരിഭ്രാന്തനായ യാത്രക്കാരനോട് ഉദ്യോഗസ്ഥർ സ്വർണ്ണത്തിന്റെ ബില്ല് ആവശ്യപ്പെട്ടു. സ്വർണ്ണം തന്റേതല്ലെന്നും സുഹൃത്ത് വഴി തന്നതാണെന്നും പറഞ്ഞകുടുംബത്തിന്റെ പാസ്‌പോർട്ടും ഇഖാമ ( താമസാനുമതി രേഖ)യും ഉദ്യോഗസ്ഥർ വാങ്ങി വെച്ചു. സാമൂഹിക പ്രവർത്തകരും സ്പോൺസറും ഇടപെട്ടതിനെ തുടർന്ന് ഭാര്യയെയും കുട്ടിയെയും അടുത്ത ദിവസം രാവിലെ മോചിപ്പിച്ചെങ്കിലും കുടുംബനാഥനെ അറസ്റ്റ് ചെയ്തു. കാര്യങ്ങൾ വിശദീകരിച്ച്, താൻ വഞ്ചിക്കപ്പെട്ടതാണെന്ന് അദ്ദേഹം എഴുതി നൽകി . തങ്ങളുടെതാണ് സ്വർണമെന്ന് കയറ്റിഅയക്കാൻ ശ്രമിച്ചവരും എഴുതിക്കൊടുത്തു . തുടർന്ന് യാത്രക്കാരനെ വിട്ടയച്ചെങ്കിലും സ്വർണത്തിന്റെ ബില്ലോ മറ്റു രേഖകളോ ഹാജരാക്കാൻ സംഘത്തിന് കഴിയാത്തതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയില്ല.
തന്റെ പേരിലുള്ള നിയമ നടപടികൾ തീർക്കാനും സ്വർണം തന്റേതല്ലെന്ന് തെളിയിക്കാനുള്ള രേഖകൾ ശരിയാക്കാനുമായി വണ്ടൂർ സ്വദേശി ഇപ്പോൾ കോടതി കയറിയിറങ്ങുകയാണ്. സ്പോൺസറുടെ സഹായത്തോടെ തന്നെ വഞ്ചിച്ചവർക്കെതിര നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഇദ്ദേഹം. ഭാര്യയേയും കുട്ടിയേയും നാട്ടിലേക്ക് അയക്കാനുള്ള നടപടികളും സാമൂഹിക പ്രവർത്തകൻ തമ്പി എടക്കരയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.