സൗദിയിലെ എല്ലാ വിമാനത്താവളങ്ങളും സ്വകാര്യവൽക്കരിക്കാൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി എ സി എ) പദ്ധതി തയ്യാറാക്കുന്നു. പൊതു ഖജനാവിന്റെ ചെലവ് കുറക്കുന്നതിന്റെയും വിമാനത്താവളങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികൾക്ക് കീഴിലാക്കുന്നതെന്ന് ജി എ സി എ പ്രസിഡൻറ് അബ്ദുൽ ഹക്കീം അൽ തമീമി അറിയിച്ചു. മൂന്നു ഘട്ടങ്ങളിലൂടെയാണ് സ്വകാര്യ വൽക്കരണം നടപ്പിലാക്കുക. ഒന്നാം ഘട്ടത്തിൽ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളമാണ് സ്വകാര്യവൽക്കരിക്കുക. കമ്പനികളുടെ നിയന്ത്രണത്തിനായി ഡയരക്ടർമാരെ തെരഞ്ഞെടുത്ത് കമ്പനികളുടെ ഓഹരിയുടെ ഒരു പങ്ക് പൊതുജനങ്ങൾക്ക് വിൽക്കുകയാണ് ചെയ്യുന്നത് .
രണ്ടാം ഘട്ടത്തിൽ വിമാനത്താവളത്തിന്റെ നടത്തിപ്പും അറ്റകുറ്റപ്പണികളും നടത്തുന്നതിന് കമ്പനികളുമായി കരാറുണ്ടാക്കുകയാണ് . ജിദ്ദയിൽ നിർമ്മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ നടത്തിപ്പും അറ്റകുറ്റപ്പണിയും ഇത്തരത്തിൽ കമ്പനികൾക്ക് കൈമാറും. വിമാനത്താവളം നിർമ്മിക്കാൻ ജി എ സി എ പണം മുടക്കും.വിമാനത്താവളത്തിൽ നിന്നുള്ള ലാഭം നടത്തിപ്പ് കമ്പനിയും ജി എ സി എ യും പങ്കുവെക്കുകയാണ് ചെയ്യുക.
വിമാനത്താവളം നിർമ്മിച്ചതിനു ശേഷം കൈമാറുന്ന രീതിയാണ് ( ബി ഒ ടി ) മൂന്നാമത്തേത്. മദീന, ത്വായിഫ്,അൽ ഖസീം,യാമ്പു തുടങ്ങിയ വിമാനത്താവളങ്ങൾ ഇത്തരത്തിൽ നിർമ്മിച്ചവയാണ്.ഇവിടങ്ങളിൽ ജി എ സി എ യുടെ ജീവനക്കാരെ വിമാനത്താവള നിർമാണത്തിന് നിക്ഷേപമിറക്കുന്ന കമ്പനിക്ക് കൈമാറും.
റിയാദ് വിമാനത്താവളത്തിന്റെ ഓഹരി വിൽക്കുന്നതിന് അമേരിക്കൻ ധനകാര്യ സ്ഥാപനമായ ഗോൾഡ്‌മാൻ സാഷ്‌സിനെ ചുമതലപ്പെടുത്തിയതായി ജി എ സി എ അറിയിച്ചു. വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിലൂടെ 200 ബില്യൺ ഡോളർ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം അവസാനത്തോടെ മുഴുവൻ വിമാനത്താവളങ്ങളും സ്വകാര്യ കമ്പനിക്ക് കീഴിലാകും.