സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ജൂണിൽ സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി(സാമ)യുടെ കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ മാസത്തിൽ വിദേശികളുടെ പണമയയ്ക്കൽ 34.16 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂൺ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണിൽ വിദേശികളുടെ പണമയയ്ക്കലിൽ 541 കോടി റിയാലിന്റെ കുറവാണുണ്ടായത്. വിദേശികളുടെ പണമയയ്ക്കലിൽ ഇത്രയും വലിയ കുറവ് രേഖപ്പെടുത്തുന്നത് ആദ്യമായാണ്. ജൂണിൽ വിദേശികൾ 1,043 കോടി റിയാലാണ് ബാങ്കുകൾ വഴി അയച്ചത്. 2016 ജൂണിൽ ഇത് 1,584 കോടി റിയാലായിരുന്നു.
മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ വിദേശികളുടെ പണമയയ്ക്കൽ 20 ശതമാനമാണ് കുറവ്. മെയ് മാസത്തിൽ 1,303 കോടി റിയാൽ വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ 260 കോടി റിയാലിന്റെ കുറവാണുണ്ടായത്. 2016 ജൂണിൽ വിദേശികൾ അയച്ച പണമാണ് സർവകാല റെക്കോർഡ്, 1,584 കോടി റിയാൽ.