മസ്‌കത്ത്–സലാല റൂട്ടിൽ ഖർന് അൽ ആലമിൽ രണ്ട് യു എ ഇ സ്വദേശികളുടെയടക്കം മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം വാഹനം തെറ്റായി മറികടക്കാൻ ശ്രമിച്ചതെന്ന് റോയൽ ഒമാൻ പോലീസ്. അതേസമയം, അപകടത്തിൽ മരണപ്പെട്ടവരുടെ നിരക്ക് മൂന്നായി ഉയർന്നു. പരുക്കേറ്റ് ചികിത്സയിലായിരുന്ന സൗദി പൗരനാണ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. സംഭവ സ്ഥലത്തുവെച്ച് യു എ ഇ സ്വദേശികളായ മാതാവും കുട്ടിയും മരണപ്പെട്ടിരുന്നു. പന്ത്രണ്ട് പേർ ഇപ്പോഴും ദാഖിലിയ്യ ഗവർണറേറ്റിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഗതാഗത നിയമങ്ങൾ ലംഘിക്കുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നതെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. ഖർന് അൽ ആലമിലെ ചെറിയ റോഡിൽ പോലും തെറ്റായി വാഹനം മറികടക്കാൻ ശ്രമിച്ചതും വാഹനത്തിന്റെ അമിത വേഗതയും അപകടം സൃഷ്ടിച്ചു. പിന്നാലെ വരുന്ന വാഹനങ്ങളും അപകടത്തിൽ പെടാൻ ഇത് കാരണമായി. ചൂട് കനത്ത അന്തരീക്ഷമായതിനാൽ വാഹനത്തിലെ തീ മറ്റു വാഹനങ്ങളിലേക്കും പടരാൻ ഇടയാക്കി.