അൽഫൈസലിയ സമ്പൂർണ നഗര പദ്ധതിയുടെ ഭാഗമായി മക്കയിൽ വിമാനത്താവളവും തുറമുഖവും നിർമിക്കുമെന്ന് ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ അറിയിച്ചു. ജിദ്ദ വിമാനത്താവളത്തിനും തുറമുഖത്തിനും കീഴിലായിരിക്കും മക്കയിലെ പുതിയ വിമാനത്താവളവും തുറമുഖവും. മക്കയുടെ അതിർത്തിയിൽനിന്ന് പടിഞ്ഞാറൻ കടൽ തീരം വരെ നീളുന്ന പ്രദേശത്ത് 2,450 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് അൽഫൈസലിയ പദ്ധതി നടപ്പാക്കുകയെന്ന് ജിദ്ദയിലെ മക്ക ഗവർണറേറ്റ് ആസ്ഥാനത്ത് ഖാലിദ് അൽഫൈസൽ രാജകുമാരൻ മാധ്യമങ്ങളെ അറിയിച്ചു.
മക്ക ഗവർണറേറ്റ് അടക്കമുള്ള മക്ക പ്രവിശ്യയിലെ എല്ലാ സർക്കാർ വകുപ്പുകളുടെയും ആസ്ഥാനം അടങ്ങിയ സമുച്ചയം, മുഴുവൻ ഇസ്‌ലാമിക് സംഘടനകളുടെയും ആസ്ഥാനം അടങ്ങിയ ഇസ്‌ലാമിക് സെന്റർ, ഇസ്‌ലാമിക് റിസേർച്ച് സെന്റർ, ഓഡിറ്റോറിയങ്ങൾ, റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടങ്ങിയതാണ് അൽഫൈസലിയ പദ്ധതി. സ്വകാര്യ പങ്കാളിത്തത്തോടെ ഏഴു ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതി 2050 ൽ പൂർത്തിയാകും.
9,95,000 പാർപ്പിട യൂനിറ്റുകൾ ഇവിടെയുണ്ടാകും. ഏഴു ലക്ഷം കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള പാർപ്പിടങ്ങൾ ലഭ്യമാക്കും. പദ്ധതി പ്രദേശത്തെ 70 ശതമാനം പാർപ്പിടങ്ങളും ഈ വിഭാഗത്തിൽപെട്ടതാകും. അൽഫൈസലിയ പദ്ധതിയിലെ താമസക്കാരുടെ എണ്ണം 2050 ൽ 65 ലക്ഷം ആയി ഉയരും. പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും മെട്രോയും ട്രാമും അടക്കമുള്ള ഗതാഗത സൗകര്യങ്ങൾ ഇവിടെ ഒരുക്കും. പത്തു ലക്ഷത്തിലേറെ പേർക്ക് പദ്ധതി പ്രദേശത്ത് തൊഴിൽ ലഭിക്കും. ഹജ്, ഉംറ തീർഥാടകർ അടക്കം പ്രതിവർഷം ഒരു കോടി സന്ദർശകരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്.