സൗദിയില്‍ ഗ്രോസറികളിലും സമ്പൂര്‍ണ സ്വദേശിവല്‍കരണം നടപ്പാക്കാനൊരുങ്ങുന്നു. മലയാളികള്‍ ഉള്‍പെടെ ആയിരക്കണക്കിന് വിദേശികളുടെ തൊഴില്‍ സാധ്യതയ്ക്ക് ഇത് മങ്ങലേല്‍ക്കും.
ഗ്രോസറികളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിലൂടെ ആദ്യ വർഷം കുറഞ്ഞത് ഇരുപതിനായിരം സൗദി സ്വദേശികൾക്ക് ജോലി ലഭിക്കുമെന്നാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ കണക്കുകൂട്ടല്‍. ഭക്ഷ്യവസ്തുക്കളും മറ്റും വിൽക്കുന്ന മൊബൈൽ യൂനിറ്റുകളിലെ സ്വദേശിവല്‍കരണമാണ് അടുത്ത ലക്ഷ്യം ഈ മേഖലയിൽ ആറായിരത്തിലേറെ സൗദി സ്വദേശികൾക്ക് ജോലി കണ്ടെത്താനാണ് പദ്ധതി. റെന്റ് എ കാർ സ്ഥാപനങ്ങളിലും വൈകാതെ സമ്പൂർണ സ്വദേശിവൽക്കരണം നിർബന്ധമാക്കും. ഇതിലൂടെ അയ്യായിരത്തിലേറെ സൗദി സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കും. മാളുകളിലെ ജോലികളും സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നതും പരിഗണനയിലാണ്. ഇതിനു പുറമേ വിനോദ സഞ്ചാര മേഖലയിലും ആരോഗ്യരംഗത്തും രണ്ടാം ഘട്ടത്തില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാകും.
ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും 7,500 സൗദി ഡോക്ടർമാർക്കും നഴ്‌സുമാർക്കും മന്ത്രാലയം തൊഴിൽ ലഭ്യമാക്കിയിട്ടുണ്ട്. 2020 ഓടെ ആരോഗ്യ മേഖലയിൽ 93,000 സൗദി സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് മന്ത്രാലയത്തിന്‍റെ പദ്ധതി. ചെറുകിട ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും വന്‍കിട സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ലൈസന്‍സ് നല്‍കി കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാനുമുള്ള നിര്‍ദേശം ഇയ്യിടെ ശൂറാ കൌണ്‍സില്‍ അംഗീകരിച്ചിരുന്നു.