ഈ വര്‍ഷത്തെ ഇന്ത്യയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകരുടെ ആദ്യസംഘം സൗദിയിലെത്തി. സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്ക് മദീന വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമൊരുക്കി.
ഗോവയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് തീര്‍ഥാടകരുടെ ആദ്യസംഘം സൗദിയിലെത്തിയത്. 318 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദ്, ജിദ്ദ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് തുടങ്ങിയവര്‍ തീര്‍ഥാടകരെ സ്വീകരിക്കാന്‍ മദീന വിമാനത്താവളത്തിലെത്തി. ഗോവയ്ക്ക് പുറമേ ഡല്‍ഹി, ലഖ്നൗ, വരാണാസി, ഗോഹട്ടി, മാംഗ്ലൂര്‍ എന്നിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും തിങ്കളാഴ്ച മദീനയിലെത്തി. ആദ്യദിനം എട്ടു വിമാനങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുമായി സൗദിയിലെത്തിയത്. 170000 തീർത്ഥാടരാണ് ഇക്കുറി ഇന്ത്യയില്‍ നിന്ന് ഹജിനെത്തുന്നത്. ഒന്നേകാൽ ലക്ഷം പേർ ഇന്ത്യൻ ഹജ് കമ്മിറ്റി വഴിയും 45000 പേർ സ്വകാര്യ ഹജ് ഗ്രൂപ്പുകൾ മുഖേനയുമാണ് ഹജിനെത്തുക. ഓഗസ്റ്റ് ഏഴുമുതൽ ഇന്ത്യയിൽ നിന്ന് എത്തുന്ന ഹാജിമാർ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഇറങ്ങുക. ജിദ്ദയിലെത്തുന്നവർ ഹജിന് ശേഷമായിരിക്കും മദീന സന്ദർശനം നടത്തുക. സെപ്‌തംബർ ആറുമുതൽ ഒക്‌ടോബർ ആറുവരെയാണ് ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര. എയർ ഇന്ത്യക്കൊപ്പം സൗദി എയർലൈൻസ്, ഫ്‌ളൈനാസ് വിമാനങ്ങളും ഹാജിമാർക്കായി സർവീസ് നടത്തുന്നുണ്ട്.