സൗദി അറേബ്യയില്‍നിന്ന് ആദ്യമായി ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച മദായിന്‍ സ്വാലിഹ് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് വര്‍ഷംതോറും ഇവിടെ എത്തുന്നത്. ആധുനികതയുടെ അതിപ്രസരത്തിൽ പഴമ നഷ്ടപ്പെടുത്താതെ മദായിൻ സ്വാലിഹ് സംരക്ഷിക്കുകയാണ് സൌദി അറേബ്യ.
മദീനയില്‍നിന്നും 370 കിലോമീറ്റര്‍ വടക്ക് ഭാഗത്തുള്ള അല്‍ ഉല പട്ടണത്തിന്‍റെ ഭാഗമാണ് കൂറ്റന്‍ പാറമലകള്‍ അടങ്ങുന്ന മദായിന്‍ സ്വാലിഹ്. നഗരത്തില്‍നിന്നും 25 കിലോ മീറ്റര്‍ അകലെ 13.5 കിലോ മീറ്ററോളം ചുറ്റളവിലാണ് ഈ പൈതൃക നഗരം വ്യാപിച്ചുകിടക്കുന്നത്. പാറകള്‍ തുരന്ന് വലിയ വീടുകളും സമതലങ്ങളില്‍ ഗോപുരങ്ങളും നിര്‍മിച്ചിരുന്ന സമൂദ് ഗോത്രമാണ് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്നത്. സമൂദ് ഗോത്രത്തിന്‍റെ വാസ്തുശില്‍പകലയുടെ നൈപുണ്യമാണ് ഇവിടെ എത്തുന്ന കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുക. 132 ശിലാഭവനങ്ങള്‍ക്ക് പുറമെ അറുപതോളം കിണറുകളുമുണ്ട്. അക്കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങളും ലിഖിതങ്ങളും ചിത്രകലകളും അല്‍ഉല മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
പണ്ട് മധ്യപൂർവദേശത്തെ കച്ചവട സംഘങ്ങളുടെ ഇടത്താവളമായിരുന്ന മദായിന്‍ സ്വാലിഹ് ഹിജാസ് തീവണ്ടിപാതയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ്. സാക്ഷിയായി പഴയ മീറ്റർഗേജ് ട്രെയിനിന്‍റെ അവശിഷ്ടങ്ങളും കാണാം. ദൈവാനുഗ്രഹങ്ങള്‍ വിസ്മരിച്ച് ജീവിച്ച സമൂദ് ഗോത്രത്തിന്‍റെ ബാക്കിപത്രമാണ് ഇന്ന് കാണുന്നത്. ദൈവത്തിന്‍റെ അപ്രീതി നേടിയ പ്രദേശം എന്ന നിലയില്‍ മദായിന്‍ സാലിഹ് സന്ദര്‍ശിക്കാമെങ്കിലും അധിക സമയം ഇവിടെ ചെലവഴിക്കുന്നത് ഉചിതമല്ലെന്ന വിശ്വസവും നിലനില്‍ക്കുന്നു.