സൗദി ആഭ്യന്തര മന്ത്രാലയം തിരഞ്ഞു കൊണ്ടിരിക്കുന്ന മൂന്നു ഭീകരർ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ സൗദിയിലെ ദമാമിനു സമീപമുള്ള ഖതീഫില്‍ വെള്ളിയാഴ്ച്ച നടന്ന സൈനിക നീക്കത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
കവര്‍ച്ച ചെയ്ത വാഹനം ഉപയോഗിച്ച് സുരക്ഷാ സേനക്കെതിരെ വെടിയുതിര്‍ത്ത് നടത്തിയ ആക്രമണത്തിനെതിരെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് അക്രമികള്‍ കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതടക്കം പ്രദേശത്തെ നിരവധി ഭീകരവാദ ആക്രമണ കേസുകളിലെ പ്രതികളാണ് കൊല്ലപ്പെട്ടതെന്ന് സൗദി ആഭ്യ ന്തര മന്ത്രാലയം വ്യക്തമാക്കി.
കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ സൗദി സ്വദേശികളും ഒരാള്‍ ബഹ്‌റൈന്‍ പൗരനുമാണ്. സൗദി പൗരന്മാരായ ജാഫര്‍ ബിന്‍ ഹസന്‍ മെക്കി അല്‍ മിബൈറിക്, സാദിഖ് അബ്ദുല്ല മെഹ്ദി, ബഹ്‌റൈന്‍ പൗരനായ ഹസ്സന്‍ ബിന്‍ മഹ്മൂദ് അലി അബ്ദുള്ള എന്നിവരാണ് കൊല്ലപ്പെട്ടത്. കവര്‍ച്ച ചെയ്ത ടൊയോട്ട കൊറോള കാറിലെത്തിയ സംഘത്തില്‍ നിന്നും വന്‍ തോതില്‍ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഈ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ ഇതുവരെ 22 ഓളം തീവ്രവാദ ആക്രമണങ്ങളാണ് ഖതീഫില്‍ അരങ്ങേറിയത്.