സൗദിയില്‍ പൊതുമാപ്പ് കാലാവധി ഞായറാഴ്ച അവസാനിക്കും. അവശേഷിക്കുന്ന നിയമലംഘകര്‍ എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘകരെക്കുറിച്ച് 999 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.
മാർച്ച് 29ന് ആരംഭിച്ച പൊതുമാപ്പില്‍ ഇതുവരെ 5,70,000 പേരാണ് രാജ്യം വിട്ടത്. അവസാന ദിവസങ്ങളിലെ അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളിലെ സൌകര്യങ്ങള്‍ വിപുലപ്പെടുത്തി. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ തുല്യതയില്ലാത്ത പ്രവർത്തനങ്ങളാണ് സൗദി അധികൃതർ നടത്തിയിരുന്നത്. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ അപേക്ഷകര്‍ക്ക് കുടിവെള്ളം, ഭക്ഷണം, ആംബുലൻസ് സൗകര്യങ്ങള്‍ എന്നിവ എക്സിറ്റ് കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു. പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരില്‍ കൂടുതലും പാക്കിസ്ഥാനികളാണ്. മലയാളികള്‍ ഉള്‍പെടെ അര ലക്ഷത്തോളം ഇന്ത്യക്കാര്‍ പൊതുമാപ്പില്‍ രാജ്യം വിട്ടു. ഞായറാഴ്ചയോടെ ശേഷിക്കുന്ന നിയമലംഘകരും രാജ്യംവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന തിങ്കളാഴ്ച മുതല്‍ ശക്തമാക്കും. പിടിക്കപ്പെടുന്നവരെ ക്രിമനല്‍ കുറ്റം ചുമത്തി ശിക്ഷിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതോടൊപ്പം തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമലംഘകരില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സ്ഥാപന ഉടമകളോടും ആവശ്യപ്പെട്ടു. നിയമലംഘകര്‍ക്ക് ജോലിയും അഭയവും നല്‍കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് മരവിപ്പിക്കുകയും വന്‍ തുക പിഴയും അടയ്ക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.