ദുബായ് ∙ ചൊവ്വാ ഗ്രഹത്തിൽ 2117ൽ മനുഷ്യരെ എത്തിച്ചു ചെറുനഗരം യാഥാർഥ്യമാക്കാനുള്ള പദ്ധതിക്കുള്ള പഠന–ഗവേഷണ പ്രവർത്തനങ്ങൾ യുഎഇ ഊർജിതമാക്കുന്നു. ബഹിരാകാശമേഖല കേന്ദ്രീകരിച്ചു കൂടുതൽ ഗവേഷണം നടത്തുകയും വിവിധ ദൗത്യങ്ങൾക്കുള്ള ഉപഗ്രഹങ്ങൾ വികസിപ്പിക്കുകയും ചെയ്യും.
ഇതിനായി ബഹിരാകാശ ശാസ്‌ത്രശാഖകളിൽ വൈദഗ്‌ധ്യം നേടിയ ശാസ്‌ത്രജ്‌ഞരുടെ നിര സജ്‌ജമാക്കും. ആദ്യഘട്ടമായി, കൂടുതൽ പഠന–ഗവേഷണങ്ങൾക്ക് അവസരമൊരുക്കാൻ രാജ്യാന്തര നിലവാരമുള്ള സ്‌ഥാപനങ്ങൾ തുടങ്ങാനും യുഎഇ ബഹിരാകാശ ഏജൻസി തീരുമാനിച്ചു. ഏജൻസിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണു തീരുമാനങ്ങൾ. മസ്‌ദർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, റാസൽഖൈമയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റി എന്നിവയുടെ മാതൃകയിൽ എട്ടു പഠന–ഗവേഷണ സ്‌ഥാപനങ്ങൾ ആരംഭിക്കും. ബഹിരാകാശ രംഗത്ത് ഇതിനകം വൻമുന്നേറ്റം നടത്തിയ യുഎഇ ഇതു വാണിജ്യപരമായ നേട്ടങ്ങൾക്ക് ഉപയോഗപ്പെടുത്താനുള്ള ഘട്ടത്തിലാണ്.
ബഹിരാകാശ രംഗത്തെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും. ഈരംഗത്ത് ഇതിനോടകം 2000 കോടിയിലേറെ ദിർഹത്തിന്റെ നിക്ഷേപം നടത്തിക്കഴിഞ്ഞു. എണ്ണയിതര സമ്പദ്‌വ്യവസ്‌ഥ എന്ന ലക്ഷ്യത്തിൽ ബഹിരാകാശ മേഖല വലിയ പങ്കുവഹിക്കുന്നു. വാണിജ്യ, നിക്ഷേപമേഖലകളിൽ ഉപഗ്രഹ സഹായത്തോടെ കൂടുതൽ സാധ്യതകൾ കണ്ടെത്തുകയും വേണം. ഇതര ശാസ്‌ത്ര ശാഖകളിൽ ലോകോത്തര നിലവാരമുള്ള പഠന–ഗവേഷണകേന്ദ്രങ്ങൾ യുഎഇയിൽ ഉണ്ടെങ്കിലും ബഹിരാകാശ പഠന രംഗത്ത് ഇനിയും മുന്നേറേണ്ടതുണ്ടെന്ന് ഏജൻസിയിലെ ചീഫ് ഇന്നൊവേഷൻ ഓഫിസർ ഷെയ്‌ഖ അൽ മസ്‌കരി പറഞ്ഞു.
ഏറ്റവും സാധ്യതയുള്ള മേഖലയാണിത്. പ്രൈമറിതലം മുതലുള്ള പാഠ്യപദ്ധതിയിൽ ഇതുൾപ്പെടുത്തണം. രാജ്യത്തെ വിവിധ സർവകലാശാലകളിൽ പുതിയ കോഴ്‌സുകൾ തുടങ്ങുകയാണ്. ഷാർജ യൂണിവേഴ്‌സിറ്റിയിൽ പുതിയ കോഴ്‌സ് തുടങ്ങിക്കഴിഞ്ഞു. കൂടുതൽ ശാസ്‌ത്രജ്‌ഞർ, എൻജിനീയർമാർ, ഗവേഷകർ എന്നിവരെ ആവശ്യമുണ്ട്. ഏജൻസി ഇതിനോടകം വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുമായി പത്തു കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. ഈ രംഗത്തു മുൻനിരയിലുള്ള രാജ്യങ്ങളുമായി സഹകരിച്ചു ക്യാംപുകൾ, ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി. 2117ൽ ചൊവ്വയിൽ സ്വയംപര്യാപ്‌ത നഗരം യാഥാർഥ്യമാക്കുകയെന്നതാണു യുഎഇ ലക്ഷ്യം. 2021 ലാണ് അൽ അമൽ എന്ന ചൊവ്വാ ദൗത്യം.
ബഹിരാകാശ ദൗത്യങ്ങൾക്ക് ഐസ്‌ആർഒയുമായുള്ള തന്ത്രപ്രധാന സഹകരണത്തിനു യുഎഇ ഒപ്പുവച്ചിട്ടുണ്ട്. നിലവിൽ എഴുപതിലേറെ സ്വദേശി ശാസ്‌ത്രജ്‌ഞരും എൻജിനീയർമാരും ചൊവ്വാ ദൗത്യത്തിനായി പ്രവർത്തിക്കുന്നു. 2020 ആകുമ്പോഴേക്കും ഇവരുടെ എണ്ണം 150 ആകും.
ലക്ഷ്യം മികച്ച ശാസ്‌ത്രനിര
ദുബായ് ∙ബഹിരാകാശരംഗത്തു മികവുറ്റ ശാസ്‌ത്രനിരയെ വാർത്തെടുക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്ന് ഏജൻസി ഡയറക്‌ടർ ജനറൽ ഡോ.മുഹമ്മദ് അൽ അഹ്‌ബാബി പറഞ്ഞു. പഠന–ഗവേഷണങ്ങളിലും പദ്ധതികളിലും സ്വയംപര്യാപ്‌തത കൈവരിക്കും. ഇതിനായി കൂടുതൽ സ്‌ഥാപനങ്ങൾ തുടങ്ങേണ്ടതുണ്ട്. അൽഐനിലെ യുഎഇ സർവകലാശാലയോടനുബന്ധിച്ചു കഴിഞ്ഞവർഷം അവസാനം നൂതന ഗവേഷണകേന്ദ്രം തുടങ്ങി. ഇവിടെ ബഹിരാകാശ ശാസ്‌ത്രത്തിൽ ബിരുദ കോഴ്‌സുകൾ തുടങ്ങുകയാണ്.
സമഗ്ര പാഠ്യപദ്ധതി തയാറാക്കുകയും കൂടുതൽ ബിരുദ–ബിരുദാനന്തര കോഴ്‌സുകൾ ആരംഭിക്കുകയും ചെയ്യും. ആസ്‌ട്രോ ഫിസിക്‌സ്, ഉപഗ്രഹ രൂപകൽപന, സാങ്കേതികവിദ്യ തുടങ്ങിയവയിൽ വിദ്യാർഥികൾക്കു പരിശീലനം നൽകും. വിവിധ ആവശ്യങ്ങൾക്കുള്ള ചെറുതും വലുതുമായ ഉപഗ്രഹങ്ങൾ വികസിപ്പിക്കാൻ സ്വദേശി ശാസ്‌ത്രജ്‌ഞരെ സജ്‌ജമാക്കും. ബഹിരാകാശ ശാസ്‌ത്രത്തിൽ രാജ്യാന്തര പഠന–ഗവേഷണ കേന്ദ്രമാക്കി രാജ്യത്തെ മാറ്റുകയെന്നതും ലക്ഷ്യമാണ്.