സൗദിയിലെ സർക്കാർ ആശുപത്രികളെ സ്വകാര്യ കമ്പനികൾക്ക് കീഴിലേക്ക് മാറ്റുന്ന പദ്ധതിക്ക് ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും സർക്കാരിൽ നിന്ന് വേർപെടുത്തി പുതിയ കമ്പനികൾക്ക് കീഴിലാക്കുന്ന പദ്ധതിയുടെ കരട് രേഖയ്ക്കാണ് രാജാവ് അംഗീകാരം നൽകിയത്.
മുഴുവൻ സൗദി സ്വദേശികൾക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിക്കൊണ്ട് സൗദി ആരോഗ്യ മന്ത്രാലയം തയാറാക്കിയ "ആരോഗ്യം 2030" പദ്ധതി ആരോഗ്യ ഇൻഷുറൻസ് കൗൺസിലിന് സമർപ്പിച്ചിരുന്നു. ഈ പദ്ധതിക്കും രാജാവ് അംഗീകാരം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് സ്വദേശികള്‍ക്കും സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ലഭിക്കുന്നവര്‍ക്കും നിര്‍ബന്ധ ആരോഗ്യ ഇൻഷുറൻസ് ഏര്‍പ്പെടുത്തിക്കൊണ്ടാകും ആരോഗ്യ മേഖല സ്വകാര്യ വൽക്കരിക്കുക. വിദേശികള്‍ക്ക് തൊഴില്‍സ്ഥാപനങ്ങള്‍ നല്‍കുന്ന ആരോഗ്യ ഇൻഷുറൻസിന് സമാനമായതോ മെച്ചപ്പെട്ടതോ ആയ ആതുര സേവനം ഇതോടെ സ്വദേശികള്‍ക്കും ലഭിക്കും. നിലവില്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുളള സ്ഥാപനങ്ങളെ അഞ്ച് സ്വകാര്യ കമ്പനികള്‍ക്ക് കീഴിലാക്കിയായിരിക്കും സ്വകാര്യ വൽക്കരണത്തിന് തുടക്കമിടുക. സാമ്പത്തിക വികസന സമിതിയുടെ നിര്‍ദേശങ്ങള്‍ ഉന്നതസഭ അംഗീകരിക്കുന്നതോടെ സ്വകാര്യവൽക്കരണം വേഗത്തിലാകും.
സർക്കാരാശുപത്രികളെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും സ്വകാര്യ കമ്പനികൾക്ക് കീഴിലാക്കുന്ന പരിഷ്‌കാരം നടപ്പിലാക്കുമ്പോൾ നിലവിലുള്ള ജീവനക്കാർക്ക് തൊഴിൽ നഷ്ടമുണ്ടാവില്ലെന്ന് സൗദി തൊഴിൽ മന്ത്രി ഡോ.തൗഫീഖ് അൽ റബീഅ ട്വിറ്ററിൽ അറിയിച്ചു. പദ്ധതിക്ക് അംഗീകാരം നൽകിയ ഭരണാധികാരി സൽമാൻ രാജാവിനെ അദ്ദേഹം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്‌തു. സർക്കാരിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങൾ പൂർണ്ണമായും കമ്പനിക്ക് കീഴിലേക്ക് മാറ്റുന്ന പ്രക്രിയകൾക്ക് കൂടുതൽ സമയം വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.