ദമാം∙ വീസ ഏജന്റിന്റെ ചതിയിൽപ്പെട്ട് സൗദിയിൽ ജോലിക്കെത്തി ദുരിതത്തിലായ മലയാളി വീട്ടുജോലിക്കാരി, വനിതാ അഭയകേന്ദ്രം അധികൃതരുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.കർണ്ണാടകയിലെ കുർഗ്ഗിൽ താമസിക്കുന്ന മലയാളിയായ ശുഭയാണ് ഏജന്റിന്റെ ചതിയിൽപ്പെട്ടു ദുരിതത്തിലായത്. ദുബായിലുള്ള സൂപ്പർമാർക്കറ്റിലേക്കെന്നു പറഞ്ഞാണ് ശുഭക്ക് ഏജൻറ് വീസ നൽകിയിരുന്നത്.
ശുഭയെയും രണ്ടുമക്കളെയും ഭർത്താവ് ഉപേക്ഷിച്ചതോടെയാണ്, അവരുടെ ജീവിതത്തിലെ ദുരിതങ്ങൾ തുടങ്ങിയത്. ഭർത്താവ് വരുത്തിവെച്ച സാമ്പത്തികബാധ്യതകൾ, സഹോദരങ്ങൾ ഉൾപ്പെടെയുള്ള അവരുടെ കുടുംബത്തിൽ പ്രശ്‍നങ്ങൾ സൃഷ്ടിച്ചപ്പോഴാണ്, പ്രവാസജോലി സ്വീകരിക്കാൻ ശുഭ തീരുമാനിച്ചത്. അതിനിടെ, നാട്ടിലെ പരിചയക്കാരനായ ഒരു ട്രാവൽ ഏജന്റ്, ദുബായിൽ ഒരു സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്തപ്പോൾ, രണ്ടാമതൊന്നും ആലോചിക്കാതെ ശുഭ അത് സ്വീകരിക്കുകയായിരുന്നു . നല്ലൊരു തുക സർവീസ് ചാർജ്ജായി ഏജന്റ് വാങ്ങുകയും ചെയ്തു.
ഏജന്റ് നൽകിയ സന്ദർശക വീസയിൽ ദുബായിൽ എത്തിയ ശുഭയെ, പിന്നീട് അറബിയായ മറ്റൊരു ഏജന്റ് സൗദിയിലേക്ക് കടത്തുകയായിരുന്നു. അൽ ഖസീമിലുള്ള ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കായാണ് തന്നെ കൊണ്ട് വന്നതെന്ന് ശുഭക്ക് പിന്നീടാണ് മനസ്സിലായത്. വീസ ഏജൻറ് ചതിച്ചതാണെന്ന് ബോധ്യമായെങ്കിലും കുടുംബത്തിന്റെ അവസ്ഥ ഓർത്ത് എങ്ങനെയും ഈ ജോലിയിൽ പിടിച്ചു നിൽക്കാനായിരുന്നു അവർ ശ്രമിച്ചത്. എന്നാൽ ആ വീട്ടിലെ ജോലി സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. വിശ്രമമില്ലാതെ രാപകൽ പണിയെടുപ്പിക്കുന്നത് കൂടാതെ , സ്‌പോൺസറുടെ ഭാര്യ വളരെ പരുഷമായാണ് ശുഭയോട് പെരുമാറിയതെന്നും ശുഭ പറയുന്നു . ഈ വിവരങ്ങളൊക്കെ അറിഞ്ഞ നാട്ടിലെ കുടുംബം, ഏജന്റിനെതിരെ പരാതി നൽകിയെങ്കിലും മുൻപ് നടന്ന സമാനമായ ഒരു വീസ തട്ടിപ്പു കേസിൽ ഏജന്റ് അറസ്റ്റിൽ ആയിരുന്നു .
നാലു മാസം കഴിഞ്ഞപ്പോൾ, ജോലി ചെയ്ത സ്ഥലത്തെ മാനസികപീഢനങ്ങൾ സഹിയ്ക്കാനാവാതെ ശുഭ, നാട്ടുകാരുടെ സഹായത്തോടെ സൗദി പൊലീസിൽ അഭയം തേടുകയായിരുന്നു. തുടർന്ന് പൊലീസ് ശുഭയെ ദമാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു. അവിടെ വെച്ച് പരിചയപ്പെട്ട നവയുഗം സാമൂഹ്യ പ്രവർത്തക മഞ്ജു മണിക്കുട്ടനോട് നാട്ടിലേയ്ക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ചു. മഞ്ജു, ശുഭയുടെ സ്‌പോൺസറെ ഫോണിൽ വിളിച്ചെങ്കിലും, അദേഹം സഹകരിക്കാൻ തയ്യാറായില്ല. തുടർന്ന് ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഇടപെട്ട് ശുഭക്ക് ഔട്ട്പാസ്സ് നൽകി . അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് നേടിയതോടെ നാട്ടിലേക്കു മടങ്ങാൻ വഴി തെളിയുകയായിരുന്നു.